ന്യൂഡൽഹി: വ്യോമയാന മേഖലയിലെ സൈബർ സുരക്ഷാ സംവിധാനത്തിന് പ്രത്യേക ബജറ്റ് ശുപാർശ ചെയ്ത് പാർലമെന്ററി കമ്മിറ്റി. സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിന് ശക്തവും സമഗ്രവുമായ സംവിധാനം ഒരുക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ഗതാഗതം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയ്‌ക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോർട്ടിൽ ശുപാർശ ഉന്നയിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മിക്ക പ്രമുഖ എയർലൈനുകളും സൈബർ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ വ്യോമയാനമേഖല സൈബർ സുരക്ഷാ ഭീഷണികൾക്ക് ഇരയാകുമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
എയർലൈനുകളുടെ വെബ്സൈറ്റുകളെ പ്രവർത്തനരഹിതമാക്കുന്ന സൈബർ ആക്രമണം കാരണം അടുത്തിടെ അമേരിക്കയിലെ നിരവധി വിമാനങ്ങൾ നിലത്തിറക്കുകയും വൈകുപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വ്യോമയാന മേഖലയിലെ സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനും യാത്രക്കാരുടെ സെൻസിറ്റീവ് ഡാറ്റയുടെ സംരക്ഷണത്തിനുമായി ആവശ്യമായ സർക്കുലറോ ഓർഡറോ പുറപ്പെടുവിക്കുമെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം സൈബർ സുരക്ഷാ ഭീഷണികളിൽ നിന്ന് സിവിൽ ഏവിയേഷൻ മേഖലയെ സംരക്ഷിക്കാൻ നിലവിൽ സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് എയർക്രാഫ്റ്റ് ഓപ്പറേറ്റർമാരിൽ നിന്ന് റിപ്പോർട്ട് തേടാനുള്ള മന്ത്രാലയത്തിന്റെ നീക്കത്തെ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.
Comments