കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്‌ക്കാൻ അഹോരാത്രം പ്രവർത്തിച്ച അഗ്‌നിശമന രക്ഷാസേനയെ അഭിനന്ദിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച അഗ്‌നിശമന ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചത്. തീയണച്ച അഗ്‌നിശമന ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ബ്രഹ്‌മപുരത്തെ നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാകണമെന്നും മാലിന്യ സംസ്‌കരണത്തിന് കുട്ടികൾക്ക് പരീശീലനം നൽകണമെന്നും കോടതി അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങൾ ഈ രീതിയിലെത്താൻ കാരണമായത്. മാലിന്യ സംസ്‌കരണ വിഷയത്തിൽ 3 അമിക്കസ് ക്യൂറിമാരെ നിയമിക്കും. മൂന്നാർ അടക്കമുളള ഹിൽസ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിനും സംവിധാനം വേണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം ബ്രഹ്‌മപുരത്ത് തീയണച്ചെങ്കിലും ജാഗ്രത തുടരുന്നതായി ജില്ലാ കളക്ടർ കോടതിയിൽ വിശദീകരണം നൽകി. ഫയർ ഫൈറ്റിങ് യൂണിറ്റുകൾ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുന്നതായും വായുവിന്റെ നിലവാരവും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടുവെന്നും ജില്ലാ കളക്ടർ കോടതിയെ അറിയിച്ചു. കളക്ടർ എന്ന നിലയിൽ മാത്രമല്ല കൊച്ചി നിവാസി എന്ന നിലയിലും മാലിന്യപ്രശ്‌നത്തിൽ ഇടപെടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഉറവിട മാലിന്യ സംസ്‌കരണം ഫലപ്രദമായി നടക്കണം. ഇത് നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം. നവകേരള പരിപാടിയിൽ മാലിന്യ വിഷയം ഉൾപ്പെടുത്തണമെന്നും വിഷയത്തിൽ എല്ലാവരുമായി ചർച്ച നടത്തണമെന്നും കോടതി വ്യക്തമാക്കി.
എന്നാൽ ബ്രഹ്‌മപുരത്തെ കരാർ കമ്പനിയായ സോൺട ഇൻഫ്രാടെക്കിനെതിരെ നിലപാട് കടുപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ കോടതിയിൽ വിശദീകരണം നൽകിയത്. സോൺടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് വ്യക്തമായതിനാൽ ബ്രഹ്‌മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കോർപ്പറേഷനും കോടതിയെ അറിയിച്ചു. ഇതോടെ ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കോർപ്പറേഷന് നിർദ്ദേശം നൽകി.
Comments