ലക്‌നൗ: നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് രാമായണ, ദുർഗ സപ്തശതി പാരായണം നടത്താനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ഓരോ ജില്ലയിലും പാരായണം നടത്തുമെന്നും ഇതിനായി ജില്ലകൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ശക്തിപീഠങ്ങളിലും ക്ഷേത്രങ്ങളിലും നവരാത്രി നാളുകളിൽ പ്രത്യേക പരിപാടികൾ ഉണ്ടാകും.
ഇത്തവണ നവരാത്രി ആഘോഷങ്ങളിൽ സ്ത്രീ ജനങ്ങളുടെ പങ്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. മാർച്ച് 22 മുതൽ 31 വരെയാണ് നവരാത്രി ആഘോഷം. ഓരോ ജില്ലയിലും ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മത-സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാരെ തിരഞ്ഞെടുക്കും. ഒൻപത് ദിവസത്തെ ആഘോഷങ്ങളിൽ ക്ഷേത്ര പരിസരത്ത് ഒരുക്കേണ്ട ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദുർഗ്ഗ ദേവിയുടെ ഒൻപത് ദേവി ഭാവങ്ങളെ ഈ ഒൻപത് ദിവസങ്ങളിലും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതാണ് നവരാത്രി. നവരാത്രിയിൽ ഓരോ ദിവസവും അതാത് ദേവിരൂപത്തിന്റെ ധ്യാനമന്ത്രം കൊണ്ട് ഭജിച്ചാൽ അഷ്ടഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. നവരാത്രി ദിനങ്ങളിൽ ദേനിയുടെ ഓൻപത് ഭാവങ്ങളായ ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ഡ, കൂശ്മാണ്ഡ, സ്‌കന്ദ ദേവി, കാർത്ത്യായനി, കാലരാത്രി, ഗൗരി, സിദ്ധിധാത്രി ദേവതകളെ ധ്യാനമന്ത്രങ്ങൾക്കൊണ്ട് ഭജിച്ചാൽ സർവ്വഐശ്വര്യങ്ങളും പ്രദാനമാവും.
Comments