തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെകെ രമ പ്ലാസ്റ്റർ ഇട്ടിരിക്കുന്നത് പൊട്ടൽ പറ്റാത്ത കൈയിലാണെന്ന് ഗോവിന്ദൻ പറഞ്ഞു. പൊട്ടൽ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താൻ ഇന്ന് ആധുനിക രീതികളുണ്ടെന്നും ഗോവിന്ദൻ പരിഹസിച്ചു.
കെകെ രമയെ പരിഹസിച്ചുകൊണ്ടുള്ള സച്ചിൻദേവിന്റെ ഫേസ്ബുക്ക്
പോസ്റ്റ് വിവാദമായിരുന്നു. ഇതേ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായായിരുന്നു എംവി ഗോവിന്ദന്റെ പരാമർശം. ‘ലാൽ സംവിധാനം ചെയ്ത ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്ന ചിത്രത്തിൽ ഇടതു കൈയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കൈയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം’ എന്നായിരുന്നു രമയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സച്ചിൻദേവ് ഫേസ്ബുക്കിൽ കുറിച്ചത്.
സച്ചിൻദേവിനെതിരെ കെകെ രമ സൈബർ സെല്ലിൽ പരാതി നൽകി. സമൂഹ മാദ്ധ്യമങ്ങളിൽ അപവാദപ്രചരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി. രമയുടെ കൈയിലെ പൊട്ടൽ വ്യാജമെന്ന തരത്തിൽ സച്ചിൻദേവ് പ്രചരണം നടത്തിയെന്ന് രമ ആരോപിക്കുന്നു.
Comments