ന്യൂഡൽഹി : ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വീഡിയോ കോൺഫറൻസിലൂടെ ഇന്ന് വൈകുന്നേരം നിർവഹിക്കും. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ശുദ്ധീകരിച്ച് ഡീസൽ വിതരണം ചെയ്യുന്ന ആദ്യ പൈപ്പ് ലൈൻ പദ്ധതിയാണിത്. കേന്ദ്ര സർക്കാർ അനുവദിച്ച 377കോടി രൂപധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പശ്ചിമ ബംഗാളിലെ സിലിഗുരിയെയും ബംഗ്ലാദേശിലെ ദിനാപൂർ ജില്ലയിലെ പർബന്തിപൂറിനെയും ബന്ധിപ്പിക്കുന്ന 130 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ പദ്ധതിയാണ് നടപ്പിലാക്കുന്നത് . ഈ പദ്ധതിയുടെ 130 കിലോമീറ്റർ വരുന്ന പൈപ്പ് ലൈനിൽ 124 കിലോമീറ്റർ ബംഗ്ലാദേശിലും ബാക്കി ആറ് കിലോമീറ്റർ ഇന്ത്യയിലുമാണ് ഉള്ളത്.
ഈ പദ്ധതിയിലൂടെ ബംഗ്ലാദേശിലെ ഏഴ് ജില്ലകളിൽ പ്രതിവർഷം ഒരു മില്ല്യൺ മെട്രിക് ടൺ അതിവേഗ ഡീസൽ എത്തിക്കാൻ സാധിക്കും. ഈ വർഷം ജൂണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡീസൽ വിതരണം ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടക്കത്തിൽ 2.5 ലക്ഷം ടൺ ഡീസലാണ് വിതരണം ചെയ്യുന്നത്. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ് ലൈൻ ഓപ്പറേഷനിലൂടെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഹൈ സ്പീഡ് ഡീസൽ കൊണ്ടുപോകുന്നതിന് ചിലവ് കുറയുകയും ഊർജ്ജ സുരക്ഷയിൽ സഹകരണം വർദ്ധിക്കുകയും ചെയ്യും.
Comments