ഗാന്ധിനഗർ: ലോകത്തിൽ ഏറ്റവുമധികം പാലുത്പാദിക്കുന്ന രാജ്യമായ ഇന്ത്യ പാൽ കയറ്റുമതിയിൽ ഒന്നാമതാകാനാണ് ഇനി ലക്ഷ്യമിടേണ്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ഡയറി അസോസിയേഷന്റെ 49-ാമത് ക്ഷീര വ്യവസായ സമ്മേളനത്തിന്റെ ഭാഗമായി ഗാന്ധിനഗറിൽ സംഘടിപ്പിച്ച ഇന്ത്യൻ ഡയറി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഡയറി ടു ദ വേൾഡ്: അവസരങ്ങളും വെല്ലുവിളികളും എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം. കോ-ഓപ്പറേറ്റീവ് മോഡൽ ശക്തിപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെയും അമിത് ഷാ ചൂണ്ടിക്കാട്ടി.
നമ്മുടെ പാലുത്പാദന ക്ഷമത എന്നത് പ്രതിദിനം 126 ദശലക്ഷം ലിറ്ററാണ്. ഇത് ലോകത്തിലെ ഏറ്റവും വലുതാണ്. 1970 മുതൽ 2022 വരെ ഇന്ത്യയിലെ ജനസംഖ്യ നാല് മടങ്ങായി വർധിച്ചു. അതേസമയം പാലുത്പാദനത്തിലുണ്ടായ വർദ്ധനവ് പതിന്മടങ്ങാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേവലം ഏറ്റവും വലിയ പാലുത്പാദകരായി മാത്രം നിന്നുകൊണ്ട് ഇന്ത്യ സംതൃപ്തിയടയരുത്. ലോകത്തിൽ ഏറ്റവും അധികം പാൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറണം. ഇവിടെ രണ്ടാം ക്ഷീരവിപ്ലവമാണ് സാധ്യമാകേണ്ടത്. അത് യാഥാർത്ഥ്യമാകുന്നതിന് നാമൊന്നിച്ച് പരിശ്രമിക്കണം. ലഭിക്കുന്ന ഒരവസരവും നരേന്ദ്രമോദി സർക്കാർ പാഴാക്കുകയില്ലെന്നും സഹകരണമന്ത്രി കൂടിയായ അമിത് ഷാ ഉറപ്പുനൽകി.
കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യയുടെ ഡയറി മേഖല 6.6 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ട് ലക്ഷത്തോളം ഡയറി കോ-ഓപ്പറേറ്റീവുകൾ ഗ്രാമങ്ങളിൽ സ്ഥാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. അതുവഴി ഡയറി മേഖലയിലെ വളർച്ച 13.80 ശതമാനമായി ഉയർത്താൻ നമുക്ക് സാധിക്കും. ഇതോടെ ആഗോള പാലുത്പാദനത്തിൽ ഇന്ത്യയുടെ പങ്ക് 33 ശതമാനമായി ഉയരും. തൽഫലമായി നിലവിലെ ഡയറി കയറ്റുമതിയിൽ നിന്നും അഞ്ച് മടങ്ങെങ്കിലും വർദ്ധനവുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.
Comments