അഹമ്മദാബാദ് : പരീക്ഷാ കേന്ദ്രം തെറ്റിപ്പോയ വിദ്യാർത്ഥിയെ മിനിട്ടുകൾക്കുള്ളിൽ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച ഗുജറാത്ത് പോലീസ് ഏറെ കൈയ്യടി നേടിയിരുന്നു . പിതാവ് തെറ്റാ പരീക്ഷാ കേന്ദ്രത്തിലെത്തിച്ച വിദ്യാർത്ഥിനിയെയാണ് ഗുജറാത്ത് പോലീസ് കൃത്യമായ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത് .20 കിലോമീറ്റർ അകലെയുള്ള പരീക്ഷ കേന്ദ്രത്തിലാണ് വിദ്യാർത്ഥിയെ മിനിട്ടുകൾക്കുള്ളിൽ എത്തിച്ചത് .
എന്നാൽ ഇത് ഏറെ കൈയ്യടി നേടിയതോടെ തങ്ങളും ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാറുണ്ടെന്ന് കാട്ടുകയാണ് കേരള പോലീസ് . അതിനായി അറബിക് കോളജിലെ വിദ്യാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് കൊണ്ടു കൊടുത്തെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റുമിട്ടു .വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥർ ബുള്ളറ്റിൽ പറന്നത് 12 കിലോമീറ്റർ.
പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർ എസ്എസ്എൽസി രസതന്ത്രം പരീക്ഷ എഴുതാൻ ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തിൽ ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എൽസി പരീക്ഷ എഴുതാനുള്ള 5 വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുൻപ് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. അപ്പോഴേക്കും സമയം ഒൻപത് മണികഴിഞ്ഞിരുന്നു.
പരിഭ്രാന്തരായ വിദ്യാർത്ഥികൾ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഓടിയെത്തി വിവരം പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപൻ, സി.പി.ഒ ശ്രീജിത്ത് എന്നിവർ വിവരം കൺട്രോൾ റൂമിലേക്കും അവിടെ നിന്ന് സ്‌ട്രൈക്കർ ഫോഴ്‌സിലെ ഓഫീസർ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ , മുകേഷ് എന്നിവർ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു. സമയത്തിന്റെ മൂല്യമറിഞ്ഞ് പോലീസ്, വിദ്യാർഥികൾ ചായ കുടിച്ച ഹോട്ടലിൽ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേൽപ്പറമ്പ് സ്റ്റേഷനിൽ നിന്ന് പോലീസ് വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും ചെയ്തു. കരച്ചലിന്റെ വക്കോളമെത്തിയ കുട്ടികൾ പോലീസുകാർക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പോലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് ഈ കുട്ടികൾ മടങ്ങിയത്.- എന്നാണ് കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
എന്നാൽ ഈ പോസ്റ്റിന്റെ പിന്നിലെ രഹസ്യം തങ്ങൾക്ക് മനസിലായെന്നും , കോപ്പിയടി ഇത്രത്തോളമായോ സാറേ എന്നുമാണ് സോഷ്യൽമീഡിയയുടെ ചോദ്യം.
Comments