ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്ത അഭിഭാഷകനെതിരെ കേസ് എടുത്ത വാർത്തയാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് ചർച്ചയാവുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ യാതൊരു പുതുമയും തോന്നുന്നില്ലെങ്കിലും വാർത്ത കാട്ടുതീ പോലെ പടരാൻ ഒരു കാരണമുണ്ട്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്തയാൾ മനുഷ്യനല്ല, റോബോട്ട് ആണെന്നതാണ് ഇതിന് കാരണം.
ലോകത്തിലെ ആദ്യത്ത റോബോട്ട് അഭിഭാഷകനായി അറിയപ്പെടുന്ന റോബോ ലോയറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ ഡുനോട്ട്‌പേ ആണ് ലോകത്തിലെ ആദ്യ റോബോട്ട് ലോയറെ തയ്യാറാക്കിയത്. ചാറ്റ്-ബോട്ട് സ്‌റ്റൈലിലുള്ള റോബോട്ടാണിത്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് റോബോ വക്കീലിനെ സൃഷ്ടിച്ചതെന്നാണ് കമ്പനിയുടെ വാദം.
എന്നാൽ സമീപകാലത്ത് റോബോട്ട് പരിഹരിച്ച ഒരു പ്രശ്‌നത്തെക്കുറിച്ച് അറിഞ്ഞ ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡൽസൺ എന്ന സ്ഥാപനമാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്. പ്രസ്തുത റോബോട്ട് വക്കീലാണെന്ന് നിർമാതാക്കൾക്ക് അവകാശപ്പെടാമെങ്കിലും നിയമത്തിന്റെ കണ്ണിൽ ‘റോബോട്ട് വക്കീൽ’ പ്രാക്ടീസ് ചെയ്യുന്നത് നിയമവരുദ്ധമാണെന്ന് എഡൽസൺ ചൂണ്ടിക്കാട്ടി.
നിയമബിരുദം കരസ്ഥമാക്കിയിട്ടില്ലാത്ത, നിലവിൽ ഒരു അഭിഭാഷകന്റെയും മേൽനോട്ടത്തിൽ പ്രാക്ടീസ് ചെയ്യാത്ത ഒരാൾ നിമയസഹായം നൽകുക എന്നുള്ളത് ഗുരുതരമായ തെറ്റാണ്. ഇത്തരത്തിലൊരു റോബോട്ട് ജനങ്ങൾക്ക് സേവനം നൽകുന്നത് പലവിധത്തിലുള്ള പ്രത്യാഘാതങ്ങളും സൃഷ്ടിക്കാൻ കാരണമാകും. പാർക്കിംഗ് ടിക്കറ്റുകളുടെ പേരിൽ ഉടലെടുത്ത തർക്കത്തിന് പരിഹാരം കാണാൻ റോബോട്ട് വക്കീലിനെ ചിലർ സമീപിച്ചതും തുടർന്നുണ്ടായ പ്രശ്‌നങ്ങളും ഇതിനുദാഹരണമാണെന്നാണ് പരാതിയിൽ എഡിൽസൺ പറയുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘റോബോട്ട് വക്കീൽ’ ഇതിനോടകം നിരവധി കേസുകൾക്ക് പരിഹാരം കണ്ടിട്ടുണ്ടെന്നാണ് ഡുനോട്ട്‌പേ അവകാശപ്പെടുന്നത്. സംഭവത്തിൽ കേസന്വേഷണം തുടരുകയാണ്.
Comments