ചെന്നൈ : ചെന്നൈയിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവണ്ണാമലൈ, റാണിപ്പേട്ട, വെല്ലൂർ, തിരുപ്പത്തൂർ, കൃഷ്ണഗിരി, ധർമപുരി, സേലം, രാമനാഥപുരം ജില്ലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തുടനീളം ഉയർന്ന താപനില ഉയർന്നിട്ടുണ്ടെങ്കിലും, താഴ്ന്ന ട്രോപോസ്ഫെറിക് പ്രദേശത്ത് വടക്ക് കിഴക്കൻ മേഖലകൾ നിലനിൽക്കുന്നതിനാൽ തെക്കൻ തീരദേശ തമിഴ്‌നാട്ടിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളിയാഴ്ച പകൽപെയ്ത മഴയെത്തുടർന്ന് ചൂടിന് താത്കാലികശമനമായിരുന്നു. കിഴക്ക്, പടിഞ്ഞാറ് ദിശകളിൽനിന്ന് ഒരേസമയം കാറ്റ് വീശിയതിനാലാണ് മഴപെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു. ഗിണ്ടി, സെയ്താപ്പേട്ട്, ടി. നഗർ, നുങ്കമ്പാക്കം, എഗ്‌മോർ, മധുരവായൽ, അണ്ണാനഗർ, അരുമ്പാക്കം, സാലിഗ്രാം, മാധാവരം, പുരസൈവാക്കം, അമ്പത്തൂർ, പൂനമല്ലി, തിരുവട്ടിയൂർ, റോയപുരം, പെരമ്പൂർ, വേളാച്ചേരി, മേടവാക്കം എന്നിവിടങ്ങളിൽ ശക്തമായ മഴപെയ്തു. ശക്തമായ കാറ്റുമുണ്ടായിരുന്നു.
ചെന്നൈയിലും സമീപജില്ലകളിലും അടുത്ത രണ്ട് ദിവസംകൂടി മഴപെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിൽനിന്ന് അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ രണ്ടുദിവസത്തേക്ക് കടലിൽ ഇറങ്ങരുതെന്നും അറിയിച്ചിട്ടുണ്ട്.
Comments