മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മണ്ഡപം പച്ച പെയിന്റ് അടിച്ചതിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചർ. സംഭവം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹിന്ദുക്കളെ പ്രകോപിതരാക്കുക എന്ന ദുരുദ്ദേശമാണ് ഇതിന് പിന്നിലെന്നും ടീച്ചർ ജനം ടിവിയോട് പ്രതികരിച്ചു.
”ദേവസ്വം ബോർഡിന് ഒരു രാഷ്‌ട്രിയം ഉണ്ട്. എത്രത്തോളം തരംതാഴ്ന്നാൽ ഇവിടത്തെ ഹൈന്ദവ സമൂഹം പ്രതികരിക്കും എന്ന നോക്കുകയാണ് ഇവർ. തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം കേവലം കുറച്ച് ഭക്തരുടെ മാത്രം പരദേവതയല്ല. വള്ളുവനാടിന്റെ മുഴുവനും ദേശദേവതയും ധാരാളം പേരുടെ ധർമ്മദേവതയുമാണ്. ഹിന്ദുക്കളെ പ്രകോപിതരാക്കുക എന്ന ദുരുദ്ദേശമാണ് ഇതിന് പിന്നിൽ. പൂരാഘോഷ കമ്മിറ്റിയിൽ ഹൈന്ദവ സമൂഹത്തിനെക്കാൾ രാഷ്‌ട്രീയ നേതൃത്വത്തിനാണ് മുൻതൂക്കം’. ക്ഷേത്രത്തിലെ പൂരാഘോഷ കമ്മിറ്റിയുടെ ലിസ്റ്റ് ഭക്ത ജനങ്ങളുടെ മനസ് വേദനിച്ചെന്നും മറ്റ് മതാഘോഷങ്ങളിൽ എല്ലാവരെയും ചേർത്താണോ കമ്മിറ്റിയുണ്ടാക്കുന്നതെന്നും ടീച്ചർ ചോദിച്ചു. വിവിധ ഹൈന്ദവ സമൂഹങ്ങളും ഭക്തജന സംഘടനകളും ഉണ്ടായിട്ടും ഇത്തരത്തിൽ ഒരു ആഘോഷ കമ്മിറ്റി എന്തിന് ഉണ്ടാക്കിയെന്നും ടീച്ചർ വിമർശിച്ചു.
ഇത് ആരെയും പ്രീതിപ്പെടുത്താനല്ല മറിച്ച് ഒരു മതത്തെ മാത്രം വേദനിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്. അതിന്റെ കൃത്യമായ തെളിവാണ് പച്ച പെയിന്റെന്നും മതേതര കമ്മിറ്റി അധികാരത്തിലെത്തിയാൽ അവരുടെ താത്പര്യപ്രകാരമാകും അവിടുത്തെ കാര്യങ്ങൾ നടക്കുന്നതെന്നും ടീച്ചർ ആരോപിച്ചു. മതേതര ഉത്സവമാണ് പിന്നീട് നടത്താൻ ഉദ്ദേശിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. എല്ലാ മതസ്ഥരും വിശ്വാസത്തോടെ കാണുന്ന ക്ഷേത്രത്തിന്റെ ആ വിശ്വാസത്തെ തന്നെ മറയാക്കി ജയിച്ചവരാണ് ഇപ്പോൾ ആഘോഷകമ്മിറ്റിയുടെ ചുമതലയിലുള്ളത്. മതമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇവരെന്നും ഇങ്ങനെയുള്ളവർ ക്ഷേത്രത്തെ തങ്ങളുടെ മതബോധനത്തിന് ഉപയോഗിക്കാൻ ശ്രമിക്കുമെന്നും അതിന്റെ നേർ സാക്ഷിയാണ് ക്ഷേത്രത്തിലെ പച്ച പെയിന്റെന്നും ടീച്ചർ പറഞ്ഞു. മലപ്പുറത്താണെങ്കിൽ ക്ഷേത്രവും പച്ച നിറമാക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും ജനസഹസ്രങ്ങളുടെ ആശകേന്ദ്രമായ ക്ഷേത്രത്തിൽ പോലും രാഷ്‌ട്രീയം കടത്താൻ ശ്രമിക്കുന്നത് ജനങ്ങളുടെ ആത്മവിശ്വാസത്തെ മുറിവേൽപ്പിക്കുമെന്നും ടീച്ചർ ആരോപിച്ചു.
കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ അതീവ പ്രാധാന്യമുള്ള മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രശസ്തമായ പൂരം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ നടക്കാനിരിക്കെയാണ് കമ്മിറ്റിയുടെ പുതിയ പരിഷ്‌കാരം. അബ്ദുസമദ് സമദാനി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷഹർബാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ, മഞ്ഞളാംകുഴി അലി എംഎൽഎ എന്നിവരടങ്ങുന്നതാണ് പൂരം സംഘാടക സമിതി. വിഷയത്തിൽ ക്ഷേത്രത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ടീച്ചർ പ്രതിഷേധം അറിയിച്ചിരുന്നു.
Comments