ന്യൂഡൽഹി : ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിൽ പര്യടനം നടത്തുകയാണ്. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് കിഷിദ ഇന്ത്യയിൽ എത്തിയത്. തുടർന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടന്നു. ജപ്പാനും ഇന്ത്യയും തമ്മിലുള്ളബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചുവടുവയ്പായാണ് അദ്ദേഹത്തിന്റെ സന്ദർശനത്തെ വിലയിരുത്തുന്നത്.
കിഷിദയും മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയുടെ ഭാഗമായി ഇന്നലെ നിർണ്ണായക കരാർ ഒപ്പിട്ടു. മുംബെെ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൻ പദ്ധതിക്കായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയിൽ (ജെ.ഐ.സി.എ) നിന്നുള്ള സഹായത്തിനുള്ള കരാർ ഇന്ത്യയും ജപ്പാനും ഒപ്പിട്ടു. ഇന്ത്യയിൽ ജപ്പാൻ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനുള്ള സഹകരണ പദ്ധതിക്കുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു. 1,10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 88,000 കോടി രൂപയാണ് ജപ്പാൻ നൽകുന്നത്. 0.1ശതമാനം പലിശയിൽ 50 വർഷമാണ് തിരിച്ചടവ് കാലാവധി.
അതേസമയം കൂടികാഴ്‌ച്ചയിൽ ശ്രദ്ധനേടിയത് ഫ്യൂമിയോ കിഷിദയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രസകരമായ ചിത്രങ്ങളാണ്. ഇരു നേതാക്കളും തമ്മിലുള്ള ഉന്നതതല ചർച്ചകൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കിഷിദയും ഡൽഹിയിലെ ബുദ്ധ ജയന്തി പാർക്കിലെ ബാൽ ബോധി വൃക്ഷത്തിന് സമീപം ചർച്ച നടത്തി. തുടർന്ന്ഗോൾഗാപാനിയും (പാനിപൂരി) ലസ്സിയും ആസ്വദിച്ചു കഴിക്കുന്ന ഇരുനേതാക്കളുടെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വെെറലായിരുന്നു. കഴിഞ്ഞ ദിവസം മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്ക് കഡംവുഡ് ജാലി പെട്ടിയിൽ കർണാടകയിൽ നിന്നുള്ള ചന്ദനത്തിൽ നിർമ്മിച്ച ബുദ്ധ പ്രതിമ സമ്മാനിച്ചിരുന്നു.
ഇന്ത്യ-ജപ്പാൻ പങ്കാളിത്തം വിപൂലീകരിക്കുന്നതിനായാണ് നരേന്ദ്രമോദിയുമായി ചർച്ചകൾ നടത്തിയതെന്ന് ഫ്യുമിയോ കിഷിദ പറഞ്ഞു. ആരോഗ്യം, ഭക്ഷ്യസുരക്ഷ, ഊർജ്ജ സംരക്ഷണം തുടങ്ങിയവയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇത് രണ്ടാം തവണയാണ് ഫ്യുമിയോ കിഷിദ ഇന്ത്യ സന്ദർശിക്കുന്നത്. ഇത്തവണത്തെ ജി7 ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കുന്നത് ജപ്പാനാണ്. ഹിരോഷിമയിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യുമിയോ കിഷിദ ക്ഷണിച്ചു.
Comments