ന്യൂഡൽഹി: അമൃത്പാലിനെ തിരഞ്ഞുപിടിക്കാനുള്ള പഞ്ചാബ് പോലീസിന്റെ ശ്രമം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. അനുയായികളും ബന്ധുക്കളുടമക്കം 120ഓളം പേരെ അറസ്റ്റ് ചെയ്തുവെങ്കിലും ഖാലിസ്ഥാനി ഭീകരനായ അമൃത്പാലിന്റെ പൊടി പോലും കണ്ടെടുക്കാൻ ഇതുവരെയും പോലീസിന് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ 80,000ത്തോളം വരുന്ന പോലീസുകാർ എന്ത് നോക്കി നിൽക്കുകയാണെന്ന അതിരൂക്ഷ വിമർശനവും സർക്കാരിനെതിരെ ഹൈക്കോടതി ഉന്നയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ അമൃത്പാലിനെ പിടികൂടാൻ പതിനെട്ടടവും പയറ്റുകയാണ് പോലീസുകാർ.
സാധാരണയായി ടർബൻ ധരിച്ച് താടിയും മീശയുമായി നടക്കുന്ന അമൃത്പാലിന്റെ അധികമാരും കണ്ടിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് പഞ്ചാബ് പോലീസ് പരിചയപ്പെടുത്തുന്നത്. അമൃത്പാലിന്റെ ഏഴ് വ്യത്യസ്ത ചിത്രങ്ങൾ ഇതിലുണ്ട്. താടിയും മീശയുമില്ലാത്ത രൂപവും ടർബൻ ധരിക്കാത്ത മുഖവുമെല്ലാം പോലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 30-കാരനായ ഭീകരൻ ഏത് രൂപത്തിലും ജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടാമെന്നതിനാലാണ് വിവിധ ചിത്രങ്ങൾ പോലീസ് പങ്കുവച്ചത്.
നേരത്തെ ജലന്ധറിലെ ടോൾ ബൂത്ത് വഴി കാറിലൂടെ അമൃത്പാൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശേഷം ഇയാളും കൂട്ടരും രണ്ട് ബൈക്കുകളിലായി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കോടതി ഉൾപ്പെടെ വിമർശനമുന്നയിച്ച സാഹചര്യത്തിൽ അമൃത്പാലിനെ പിടികൂടാനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പഞ്ചാബ് പോലീസ്.
Comments