ഇടുക്കി: അരിക്കൊമ്പനെ പിടികൂടാൻ തയാറെടുപ്പുകൾ ആരംഭിച്ച് വനംവകുപ്പ്. ഇതിന്റെ ഭാഗമായി ആനയുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേവികുളം റേഞ്ചിൽ ജോലി ചെയ്യുന്ന അഞ്ചംഗ വാച്ചർമാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അരിക്കൊമ്പനെ കെണിയിലാക്കാനുള്ള തുടർ നീക്കങ്ങൾ.
അരിക്കൊമ്പനെ പിടികൂടാനായുള്ള കുങ്കിയാനകളിൽ ഒന്നിനെ ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ എത്തിച്ചു. വയനാട്ടിൽ നിന്നുള്ള സൂര്യൻ എന്ന ആനയെയാണ് എത്തിച്ചിരിക്കുന്നത്. വയനാട് ആർആർടി റെയ്ഞ്ച് ഓഫീസർ രൂപേഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘവും ഒപ്പമുണ്ട്. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളും അടുത്ത ദിവസം എത്തും. വിക്രം എന്ന കുങ്കിയാന കഴിഞ്ഞ ദിവസം എത്തിയിരുന്നു.
പിടിച്ചു കഴിഞ്ഞാൽ അരിക്കൊമ്പനെ കോടനാട് ആനക്കളരിയിൽ തയ്യാറാക്കിയിരിക്കുന്ന കൂട്ടിലേക്കാകും മാറ്റുക. കൊമ്പനെ പരിചരിച്ച് മെരുക്കുന്നത് വരെ കോടനാടുള്ള കൂട്ടിൽ തുടരും. ഇരുപത്തിനാല് തൂണുകളും 12 വീതം ക്രോസ് ബാറുകളുമുള്ള പടുക്കൂറ്റൻ കൂടാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനായി ഒരുക്കിയിരിക്കുന്നത്.
Comments