ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു.സമൂഹമാദ്ധ്യമത്തിലൂടെ ഓസിൽ തന്നെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 2014-ൽ നടന്ന മത്സരത്തിൽ ലോകകപ്പ് കീഴടക്കിയ ജർമ്മൻ ടീമിലെ പ്രധാന അംഗമാണ് ഓസിൽ.
17 വർഷം നീണ്ട കരിയറാണ് 34-കാരനായ ഓസിൽ അവസാനിപ്പിക്കുന്നത്. ജർമ്മനിയ്‌ക്ക് വേണ്ടി 2009-ലാണ് താരം അരങ്ങേറ്റം കുറിയ്‌ക്കുന്നത്. താരം കരിയറിൽ 92 മത്സരങ്ങൾ കളിക്കുകയും 23 ഗോളുകൾ നേടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ്ങ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് താരം.
ഷാൽക്കെയിൽ ക്ലബ് ഫുട്‌ബോൾ തുടങ്ങിയ ഓസിൽ പിന്നീട് വെർഡർ ബ്രെമെൻ, റയൽ മഡ്രിഡ്, ആഴ്‌സൽ ഫെനെർബാക്ക് എന്നീ ടീമുകൾക്ക് വേണ്ടി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചു. നിലവിൽ ഈസ്താംബൂൾ ബസക്‌സെഹറിന് വേണ്ടിയാണ് ഓസിൽ കളിയ്‌ക്കുന്നത്. ക്ലബ് ഫുഡ്‌ബോളിൽ ആകെ 427 മത്സരങ്ങൾ കളിച്ച ഓസിൽ 73 ഗോളുകൾ സ്വന്തമാക്കിയിരുന്നു. റയൽ മഡ്രിഡിനൊപ്പം ഒരു തവണ ലാ ലിഗ കിരീടവും ആഴ്‌സലിനൊപ്പം നാല് തവണ എഫ്.എ കപ്പും ഓസിൽ നേടിയിരുന്നു.
‘ആലോചനകൾക്ക് ശേഷം ഞാൻ അടിയന്തിരമായി പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നു. 17 വർഷമായി പ്രഫഷണൽ ഫുട്‌ബോളർ ആവാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാൻ അതിന് വളരെ നന്ദിയുള്ളവനായിരിക്കും. എന്നാൽ, കഴിഞ്ഞ കുറച്ചുകാലമായി എന്നെ പരുക്ക് അലട്ടുകയാണ്. അതുകൊണ്ട് തന്നെ ഫുട്‌ബോളിന്റെ വലിയ ലോകം വിടാൻ സമയമായെന്ന് വ്യക്തമായിരിക്കുന്നു.”- ഓസിൽ കുറിച്ചു.
Comments