അമൃത്സർ: ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന് താമസ സൗകര്യമൊരുക്കി സഹായിച്ച യുവതി പിടിയിൽ. ഹരിയാന സ്വദേശിനിയായ ബൽജിത് കൗറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാരിസ് പഞ്ചാബ് ദേ തലവനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം അമൃത്പാലിനും സഹായി പൽപ്രീത് സിംഗിനും സ്വന്തം വീട്ടിൽ ഒളിച്ചുതാമസിക്കാൻ സൗകര്യം നൽകുകയാണ് കൗർ ചെയ്തത്. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലായിരുന്നു സംഭവം.
അതേസമയം അമൃത്പാലിന് വേണ്ടിയുള്ള പോലീസിന്റെ തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അനുയായികളും സഹായികളുമടക്കം നൂറിലധികം പേരെ പിടികൂടിയെങ്കിലും അമൃത്പാലിനെ കണ്ടെത്താൻ പഞ്ചാബ് പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനോടകം അയാൾ പഞ്ചാബിന്റെ അതിർത്തി കടന്ന് ഇതര സംസ്ഥാനങ്ങളിൽ എത്തിപ്പെട്ടുകാണുമെന്നാണ് അറസ്റ്റിലായ കൗർ പോലീസിനോട് പ്രതികരിച്ചത്. ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത കൗറിനെ പഞ്ചാബ് പോലീസിന് കൈമാറി.















