തൃശൂർ: തൃശ്ശൂർ ജില്ലാ കലക്ടറായി വിആർ കൃഷ്ണ തേജ സ്ഥാനമേറ്റു. സ്ഥാനമൊഴിയുന്ന കളക്ടർ ഹരിത വി കുമാർ അദ്ദേഹത്തെ കളക്ടറേറ്റിൽ സ്വീകരിച്ചു. സ്ഥാനമേറ്റ ആദ്യ ദിവസം തന്നെ കലക്ടറുടെ ഫെയ്സ്ബുക്ക് ഇൻബോക്സിൽ ‘നാളെ അവധി തരുമോ?’ എന്നു ചോദിച്ചു കുട്ടികൾ അയച്ചത് നൂറുകണക്കിനു സന്ദേശങ്ങൾ. രാവിലെ മുതൽ തന്നെ കുട്ടികൾ അവധി ചോദിച്ചു തുടങ്ങി. അവധി കൊടുത്തില്ലെങ്കിലും കുട്ടികൾക്ക് ഒരു സർപ്രൈസ് സമ്മാനം തന്നെയായിരുന്നു കലക്ടർ പ്രഖ്യാപിച്ചത്.
പ്രിയ കുട്ടികളേ, ചാർജെടുത്തത് അറിഞ്ഞ പല കുട്ടികളും നാളെ ഞങ്ങൾക്ക് അവധി തരുമോ എന്ന് ചോദിച്ചു സന്ദേശം അയയ്‌ക്കുന്നുണ്ട്. പരീക്ഷക്കാലമായതിനാലും മഴ ഇല്ലാത്തതിനാലും നാളെ അവധി തരാൻ പറ്റില്ലല്ലോ. എന്നാലും കുട്ടികൾക്ക് ഒരു സർപ്രൈസ് സമ്മാനവുമായാണ് ഞാൻ എത്തിയിരിക്കുന്നത്. ജില്ലയിലെ മലയോര, കടലോര മേഖലകളിലെ 15 സ്‌കൂളുകളിൽ ലോകോത്തര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് മുറികൾ സ്‌പോൺസർഷിപ് വഴി ഒരുക്കുന്നതാണ് എന്റെ സമ്മാനം. 65 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനോടു കൂടിയ ഇന്ററാക്ടീവ് പാനലുകൾ വഴി നിങ്ങളുടെ പഠനം കൂടുതൽ രസകരവും എളുപ്പവുമാകും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഇതാണ് കുട്ടികൾക്കായുള്ള എന്റെ ആദ്യ സമ്മാനം. നന്നായി പഠിച്ച് പരീക്ഷ എഴുതുമല്ലോ. എന്നായിരുന്നു കലക്ടറുടെ സർപ്രൈസ്. ഒപ്പം കൂടുതൽ സർപ്രൈസുകൾ വഴിയെ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15 സ്‌കൂളുകൾ തിരഞ്ഞെടുത്ത് സ്മാർട്ട് ക്ലാസുകൾ സജ്ജമാക്കുന്ന പരിപാടി ഈ മാസം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്‌കൂളുകളിൽ സ്മാർട്ട് റൂമുകൾ ഒരുക്കുന്നത്.
Comments