ചെന്നൈ: 11 വർഷം മുമ്പ് മോഷണം പോയ ഹനുമാൻ വിഗ്രഹം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി തമിഴ്‌നാട് പോലീസ്. വർഷങ്ങൾക്ക് മുമ്പ് അജ്ഞാതർ കട്ടെടുത്ത വിഗ്രഹമാണ് ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്.
അരിയാലൂർ ജില്ലയിലെ സെന്ദുരായ്‌ക്ക് സമീപമുള്ള വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്നും മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയിരുന്നു. 2012-ലായിരുന്നു സംഭവം. വരദരാജ പെരുമാൾ, ശ്രീദേവി, ഭൂദേവി എന്നീ വിഗ്രഹങ്ങളായിരുന്നു അജ്ഞാതർ മോഷ്ടിച്ചത്. തുടർന്ന് ആർട്ട് ഗാലറികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗാണ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്നത്.
ഓൺലൈൻ സൈറ്റുകളിൽ കയറിയിറങ്ങി നടത്തിയ തിരച്ചിലിനൊടുവിൽ അമേരിക്കയിലെ ഒരു മ്യൂസിയത്തിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുമായി മോഷ്ടിക്കപ്പെട്ട വിഗ്രഹത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ന്യൂയോർക്കിലെ ക്രിസ്റ്റി മ്യൂസിയത്തിലായിരുന്ന വിഗ്രഹമുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മ്യൂസിയത്തിലിരിക്കുന്നത് നഷ്ടപ്പെട്ട ഹനുമാൻ വിഗ്രഹമാണെന്നും നിലവിൽ ഒരു ഓസ്‌ട്രേലിയൻ സ്വദേശി അത് ലേലത്തിൽ വാങ്ങിയെന്നും തിരിച്ചറിഞ്ഞു.
പുരാവസ്തുക്കളും പ്രതിമകളും ശേഖരിക്കുന്ന ഒരു വ്യക്തിയാണ് യുഎസിൽ നടന്ന ലേലത്തിൽ പങ്കെടുത്ത് ഹനുമാൻ വിഗ്രഹം സ്വന്തമാക്കിയത്. തമിഴ്നാട് പോലീസ് പിന്നീട് നടത്തിയ നയതന്ത്ര നീക്കങ്ങളിലൂടെ വിഗ്രഹത്തെ തിരിച്ചുപിടിക്കാൻ സാധിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഹനുമാൻ വിഗ്രഹം വൈകാതെ ഇന്ത്യയിലെത്തുന്നതാണ്.
Comments