ഭോപ്പാൽ: പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എന്നും വാക്കുകൾ മാത്രമായി നിലനിർത്തുകയാണ് കോൺഗ്രസ് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മദ്ധ്യപ്രദേശിൽ 2023 അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തെക്കുറിച്ചാണ് കോൺഗ്രസ് എപ്പോഴും സംസാരിച്ചിരുന്നത്. എന്നാൽ അധികാരത്തിലിരുന്നപ്പോൾ അവർക്ക് വേണ്ടി ഒരു നടപടിയും സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്നും പിന്നാക്ക വിഭാഗത്തിന് നൽകിയ വാഗ്ദാനങ്ങൾ പ്രവൃത്തിയിലേക്ക് കൊണ്ടുവന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയതിന് ശേഷം പിന്നാക്ക വിഭാഗത്തിനായി പ്രവർത്തിക്കാൻ ബിജെപി നിലകൊണ്ടു. പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നൽകി. അവരുടെ ഉന്നമനത്തിനായി ബിജെപിയാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 നവംബർ 15ന് ബിർസ മുണ്ടയുടെ ജന്മദിനം ട്രൈബൽ പ്രൈഡ് ഡേ ആയി ആഘോഷിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വനവാസി സമൂഹങ്ങളെ പ്രധാനമന്ത്രി ആദരിച്ചു. മോദി അധികാരത്തിലേറിയതിന് ശേഷം വനവാസികൾക്ക് അർഹമായ ബഹുമാനവും അംഗീകാരവും ലഭിക്കാൻ തുടങ്ങിയെന്നും അമിത് ഷാ പറഞ്ഞു. 2014ൽ മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹം വാക്കുനൽകിയിരുന്നു. ദരിദ്രർക്കും പിന്നാക്കക്കാർക്കും ദളിതർക്കും വനവാസികൾക്കും വേണ്ടിയുള്ള സർക്കാരായിരിക്കും ഇതെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പിന്നീട് അദ്ദേഹം വാക്കുപാലിച്ചുവെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
Comments