ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ വിചിത്ര വാദവുമായി കോൺഗ്രസ് എംപി പ്രമോദ് തിവാരി. ഗാന്ധി കുടുംബത്തിനെതിരായ നിയമ നടപടികൾ വ്യത്യസ്തമായിരിക്കണമെന്നായിരുന്നു തിവാരിയുടെ ആവശ്യം. പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച കാര്യം പരിഗണിക്കണമെന്ന് തിവാരി പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ കുടുംബത്തെ വ്യത്യസ്തമായി പരിഗണിക്കണം. കാരണം രാഹുലിന്റെ മുത്തശ്ശിയും അച്ഛനും രാജ്യത്തിനായി ജീവൻ ബലി നൽകിയവരാണ്. അതിനാൽ കുറഞ്ഞ ശിക്ഷയാകണം രാഹുലിന് നൽകേണ്ടതെന്നും ഗാന്ധി കുടുംബത്തിലുള്ളവർക്ക് ശിക്ഷ വിധിക്കുമ്പോൾ പ്രത്യേക നിയമം പരിഗണിക്കണമെന്നും പ്രമോദി തിവാരി വിചിത്ര വാദമുയർത്തി.
ജാതിയധിക്ഷേപം നടത്തിയെന്ന കേസിൽ രാഹുലിനെ രണ്ട് വർഷത്തെ തടവിന് സൂറത്ത് കോടതി ശിക്ഷിക്കുകയും വയനാട് എംപിയായിരുന്ന കോൺഗ്രസ് നേതാവിനെ അയോഗ്യനാക്കുകയും ചെയ്ത നടപടിക്ക് പിന്നാലെയാണ് തിവാരിയുടെ പരാമർശം. ഗാന്ധി കുടുംബത്തെ പ്രത്യേകമായി പരിഗണിക്കാൻ അവർ രാജാവാണോയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചു. ഗാന്ധിമാർ ഭരണഘടനയ്ക്ക് മുകളിലാണോയെന്നും ഒബിസി സമാജത്തെ ദുരുപയോഗം ചെയ്യാനുള്ള ലൈസൻസ് അവർക്ക് നൽകണമെന്നാണോ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
Comments