ഇസ്ലാമാബാദ്: ഇമ്രാൻഖാനെ ശിക്ഷിക്കാത്തതിൽ സുപ്രീംകോടതിയെ വിമർശിച്ച് പിഎംഎൽ-എൻ നേതാവ് മറിയം ഷെരീഫ്. രാജ്യത്ത് നടത്തിയ പ്രക്ഷോഭത്തിനിടയിൽ കോടതിയെ കടന്നാക്രമിച്ചിട്ടുപോലും ഒരു നടപടിയും കൈക്കൊണ്ടില്ല. എന്നാൽ നവാസ് ഷെരീഫിനെതിരായ വ്യാജ കേസുകളിൽ ഈ സമീപനമായിരുന്നില്ല കോടതിക്കെന്നും മറിയം വിമർശിച്ചു. പാർട്ടിയുടെ അഭിഭാഷക വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് മറിയത്തിന്റെ വിമർശനം.
ഇമ്രാൻഖാനെ സംരക്ഷിക്കുന്ന നിലപാടാണ് കോടതിയുടേത്. എന്നാൽ മറ്റുളളവരോട് ഈ സമീപനമല്ല കോടതി സ്വീകരിക്കുന്നത്. പാകിസ്താനിലെ നിയമവ്യവസ്ഥയെ ചവിട്ടിമെതിക്കുകയാണ് ഇമ്രാൻ ഖാൻ. ഇമ്രാനെതിരെയുള്ള കേസുകളിൽ നിമിഷനേരങ്ങൾക്കകം ജാമ്യം അനുവദിക്കുന്ന നിലപാടാണ് പാക് നീതിന്യായ വ്യവസ്ഥ സ്വീകരിക്കുന്നതെന്നും മറിയം വിമർശിച്ചു.
മുൻപും ഇമ്രാൻഖാനെതിരെ കടുത്ത വിമർശനവുമായി മറിയം നവാസ് രംഗത്ത് വന്നിരുന്നു. തന്റെ പിതാവിനെയും ഇമ്രാൻ ഖാനെയും ഒരിക്കിലും താരതമ്യം ചെയ്യരുതെന്നും അറസ്റ്റിനെ സധൈര്യം നേരിട്ട വ്യക്തിയാണ് നവാസ് ഷെരീഫെന്നും മറിയം തുറന്നടിച്ചു. ഇമ്രാൻ ഖാനെ പോലെ അറസ്റ്റ് ഭയന്ന് ഒരിക്കലും നവാസ് ഷെരീഫ് ഒളിവിൽ പോയിട്ടില്ലെന്നും മറിയം പറഞ്ഞു.
അടുത്തിടെ ലാഹോർ ഹൈക്കോടതി ഇമ്രാന് ഒൻപത് കേസുകളിൽ ജാമ്യകാലാവധി നീട്ടിനൽകിയിരുന്നു.
Comments