ന്യൂഡൽഹി: രാഹുലിനെതിരെ ആഞ്ഞടിച്ച് വീർ സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ രഞ്ജിത് സവർക്കർ വെല്ലുവിളിച്ചു. രാഹുൽ ഗാന്ധിയുടെ സവർക്കർ പരാമർശത്തോട് പ്രതികരിച്ച രഞ്ജിത് സവർക്കർ രാഹുൽ ചെയ്യുന്നതെതെല്ലാം ബാലിശമാണെന്നും പരിഹസിച്ചു.
‘സവർക്കർ അല്ലാത്തതിനാൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ പറയുന്നു. എന്നാൽ സവർക്കർ മാപ്പ് പറഞ്ഞതായി തെളിയിക്കുന്ന രേഖകൾ കാണിക്കാൻ ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. നേരെമറിച്ച്, രാഹുൽ രണ്ട് തവണ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞു. രാഹുൽ ചെയ്യുന്നതെല്ലാം ബാലിശമാണ്,”- രഞ്ജിത് സവർക്കർ ഒരു ദേശീയമാദ്ധ്യമത്തിനോട് പറഞ്ഞു. രാഷ്‌ട്രീയം പ്രചരിപ്പിക്കാൻ ദേശസ്നേഹികളുടെ പേരുകൾ ഉപയോഗിക്കുന്നത് അപലപനീയമാണെന്നും രഞ്ജിത് സവർക്കർ കൂട്ടിച്ചേർത്തു.
ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമർശം. ”എന്റെ പേര് സവർക്കറല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഞാൻ ആരോടും മാപ്പ് പറയില്ല’ എന്നാണ് രാഹുൽ പറഞ്ഞത്. ഇത് ആദ്യമായല്ല രാഹുൽ സവർക്കറിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ആന്തമാൻ സെല്ലുലാർ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സവർക്കർ ദയാഹർജികൾ എഴുതിയിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്ന് പെൻഷൻ സ്വീകരിച്ചിട്ടുണ്ടെന്നും 2022-ൽ നവംബറിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ പറഞ്ഞിരുന്നു. കൂടാതെ സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാരെ സവർക്കർ സഹായിച്ചിട്ടുണ്ടെന്നും രാഹുൽ ആരോപിച്ചു.
വീര സവർക്കറിനെ അപമാനിച്ച് നിരന്തരം പരാമർശം നടത്തുന്നതിൽ രാഹുൽ ഗാന്ധിക്ക് താക്കീതുമായി ശിവസേന യുബിറ്റി(ഉദ്ദവ് ബാലസാഹേബ് താക്കറെ) നേതാവ് ഉദ്ദവ് താക്കറെ രംഗത്തുവന്നു. സവർക്കർ ദൈവതല്യനാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നത് സഹിക്കില്ലെന്നും ഉദ്ദവ് പറഞ്ഞു. ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാൻ രാഹുൽ ശ്രദ്ധക്കണമെന്നും ഉദ്ദവ് ആവശ്യപ്പെട്ടു.















