പത്തനംതിട്ട: ഇലവുങ്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്.ഡ്രൈവർ ബാലസുബ്രഹ്‌മണ്യനെതിരെ പമ്പ പോലീസാണ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ആപിസി 279,337,338 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഗുരുതര പിഴവ് വരുത്തിയ ബാലസുബ്രഹ്‌മണ്യന്റെ ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു.
ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിൽ ഇട്ടതാണ് അപകടത്തിന് കാരണമായതെന്നാലണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഇന്ധനം ലാഭിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എഞ്ചിൻ ഓഫാക്കുകയും, ഇടയ്‌ക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തതുവഴി ബ്രേക്കിംഗ് സംവിധാനത്തിൽ നിന്ന് എയർ ചോർന്ന് പോവുകയായിരുന്നു. ഇതേതുടർന്ന് ബ്രേക്കിട്ടപ്പോൾ ബ്രേക്ക് ലഭിക്കാതെ വന്നു. തുടർന്ന് ഡ്രൈവർ ബസ് ഇടത്തേക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് വലതുഭാഗത്തേക്ക് മറിയുകയായിരുന്നു.
ഗരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ംയാൻ തീരുമാനിച്ചത്. നിലവിൽ ബാലസുബ്രഹ്‌മണ്യം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക. അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ മോട്ടോർ വാഹന വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു. ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അപകടകാരണം അറിയിക്കാൻ ഹൈക്കോടതി ദേവസ്വം ബെഞ്ച് എൻഫോഴ്‌സ്‌മെന്റ് വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 50 പേർക്കാണ് പരിക്കേറ്റത്. ഇലവുങ്കൽ കഴിഞ്ഞ് എരുമേലി റൂട്ടിൽ നാറാണുതോട്ടിലേക്ക് വരുന്ന മൂന്നാമത്തെ വളവിലാണ് ബസ് ഏകദേശം 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. തമിഴ്‌നാട്ടിലെ തഞ്ചാൂവരിൽ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല റൂട്ടിൽ വരുന്ന വാഹനങ്ങൾ ഇറക്കമിറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിൽ സഞ്ചരിക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് പല തവണ നിർദേശം നൽകിയിട്ടിുള്ളതാണ്. ഇതിനിടെയിലാണ് അപകടം.
Comments