മുംബൈ : ഇന്ത്യൻ സൈബർ ലോകത്ത് വീർ സാവർക്കർ തരംഗം ആഞ്ഞടിക്കുന്നു. വീർ വിനായക് ദാമോദർ സാവർക്കർ ജനഹൃദയങ്ങളിൽ അജയ്യനായി ജീവിക്കുന്നു എന്ന് വിളിച്ചോതിക്കൊണ്ട് ലക്ഷക്കണക്കിന് പേർ തങ്ങളുടെ പ്രൊഫൈൽ പിക്ച്ചറുകൾ മാറ്റി. മുംബൈയിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി വെച്ച സോഷ്യൽ മീഡിയ ക്യാംപെയ്ൻ സംസ്ഥാനാതിർത്തിയും കടന്ന് കത്തിക്കയറുകയാണ്. 90 ലക്ഷം പേരാണ് ഫേസ്‌ബുക്കിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുടരുന്നത്. ട്വിറ്ററിൽ അദ്ദേഹത്തിനെ 58 ലക്ഷം പേര് പിന്തുടരുന്നുണ്ട്. കുങ്കുമ വർണ്ണ പശ്ചാത്തലത്തിൽ “മീ സാവർക്കർ” എന്ന് എഴുതിയ ശേഷം അതിൽ വീർ സാവർക്കറുടെ ചിത്രവും ചേർത്ത മനോഹരമായ പ്രൊഫൈൽ പിക്ച്ചർ ആണ് ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയതായി ചേർത്തത്. മറാത്തിയിൽ മീ സാവർക്കർ എന്ന് പറഞ്ഞാൽ ഞാനാണ് സാവർക്കർ എന്നാണ് അർഥം.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ,മഹാരാഷ്‌ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ഭവൻകുലെ തുടങ്ങി മഹാരാഷ്‌ട്രയിലെ ഏതാണ്ടെല്ലാ ബിജെപി – ശിവസേന നേതാക്കളും അണികളും എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലും തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ മാറ്റി വീർ സവർക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അത് പതുക്കെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. #मीसावरकर ,#मी_सावरकर എന്നീ ഹാഷ്ടാഗുകളിൽ ഇത് കാണാം. വീർ സാവർക്കർക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ തുടർച്ചയായി നടത്തുന്ന അധിക്ഷേപങ്ങൾക്കുള്ള സ്വാഭാവിക പ്രതിയകരണമാണിത് എന്നാണ് വിലയിരുത്തൽ. രാഹുലിനെ കൂടാതെ ഇടത് – ജിഹാദി സൈബർ കൂട്ടുകെട്ടും വീർ സാവർക്കാർക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
ഇതേതുടർന്ന് കേരളം ഉൾപ്പെടെയുള്ള ദക്ഷിണ സംസ്ഥാനങ്ങളിലും വീർ സാവർക്കർ പ്രൊഫൈൽ ഫോട്ടോ ക്യാംപെയ്ൻ തരംഗമാകുന്നുണ്ട് ദേവേന്ദ്ര ഫഡ്‌നാവിസും ഏക്നാഥ് ഷിൻഡെയും തങ്ങളുടെ പ്രൊഫൈൽ ഫോട്ടോ മാറ്റിയപ്പോൾ അതിനു പിന്തുണയുമായി ഏത്തിയത് നിരവധി മലയാളികളാണ്. വീർ സാവർക്കർക്ക് പിന്തുണയുമായി മലയാളത്തിലുള്ള നിരവധി കമെന്റുകളാണ് ഈ പോസ്റ്റുകളിൽ കാണുവാൻ കഴിയുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ മലയാളികൾ ഈ വീർ വിനായക് ദാമോദർ സാവർക്കർ പ്രൊഫൈൽ ഫോട്ടോ ക്യാംപെയ്ൻ ഏറ്റെടുക്കും എന്നാണ് സൂചനകൾ.
ഇതിനിടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ച വീർ സാവർക്കർ ഗൗരവ് യാത്ര ഒരു വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മഹാരാഷ്‌ട്രയിലെ എൻ ഡി എ. ഓരോ നിയമസഭാ മണ്ഡലങ്ങളിലും യാത്രയുടെ വിജയത്തിനായുള്ള കമ്മറ്റികൾ രൂപീകരിച്ചു കഴിഞ്ഞു. 2004-ൽ, കോൺഗ്രസ് നേതാവും അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രിയുമായ മണിശങ്കർ അയ്യർ ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് വീർ സാവർക്കറുടെ കവിതകളിലെ വരികൾ അടങ്ങിയ ഫലകം നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇത് കൂടാതെ വീർ സാവർക്കർക്കെതിരെ ചില പരാമർശങ്ങളും അയ്യർ നടത്തി. ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച ബാൽ താക്കറെ മണിശങ്കർ അയ്യരുടെ ചിത്രത്തിൽ ചെരുപ്പുകൊണ്ടടിക്കാൻ ആഹ്വാനം ചെയ്യുകയും അത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു. ഈ സംഭവം ഏക് നാഥ് ഷിൻഡെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റൊരു സംഭവവികാസത്തിൽ രാഹുലിന്റെ സാവർക്കർ വിരുദ്ധ പ്രസ്‍താവനക്കെതിരെ ശരദ് പവാറും രംഗത്തു വന്നു. നേരത്തെ ഉദ്ദവ് താക്കറെയും രാഹുലിന്റെ അപക്വമായ നിലപാടിനെതിരെ ശബ്ദം ഉയർത്തിയിരുന്നു.
വനിതാ ശിശു വികസന മന്ത്രി മംഗൾ പ്രഭാത് ലോധ, ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ, മുംബൈ ബിജെപി യൂണിറ്റ് മേധാവി ആശിഷ് ഷെലാർ തുടങ്ങി നിരവധി ബിജെപി നേതാക്കൾ സവർക്കറുടെ ചിത്രം അപ്‌ലോഡ് ചെയ്തുകൊണ്ട് പ്രൊഫൈൽ ചിത്രങ്ങൾ മാറ്റി. മുഖ്യമന്ത്രി ഷിൻഡെക്കു പുറമെ വ്യവസായ മന്ത്രി ഉദയ് സാമന്ത്, എക്സൈസ് മന്ത്രി ശംഭുരാജ് ദേശായി, ആരോഗ്യ മന്ത്രി താനാജി സാവന്ത് എന്നിവരുൾപ്പെടെയുള്ള ശിവസേന നേതാക്കളും സവർക്കറിനെ പ്രൊഫൈലിൽ ഉൾപ്പെടുത്തി. ‘മി സവർക്കർ’ (ഞാൻ സവർക്കർ) അല്ലെങ്കിൽ ‘ആംഹി സാരെ സവർക്കർ’ (നമ്മളെല്ലാം സവർക്കർ) എന്നീ വാക്കുകളും ഡിപികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments