കാൽപന്ത് കളിയിൽ പേരുകേട്ട മലബാർ വീണ്ടും ഫുട്‌ബോൾ ആവേശത്തിലേക്ക്. പ്രതാപം വീണ്ടെടുത്ത കൊൽക്കത്ത ക്ലബുകൾ വരെ നീണ്ട ഇടവേളക്ക് ശേഷം കോഴിക്കോട്ടേക്ക് എത്തുകയാണ്. അടുത്തമാസം ആരംഭിക്കുന്ന സൂപ്പർ കപ്പിലാണ് ഐഎസ്എൽ, ഐ ലീഗ് ടീമുകൾ കോഴിക്കോട് ഏറ്റുമുട്ടാൻ പോകുന്നത്. സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
ഏപ്രിൽ മൂന്ന് മുതൽ 25 വരെ കോഴിക്കോടും മഞ്ചേരിയിലുമായാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക മികച്ച ക്ലബുകളും സൂപ്പർ കപ്പിൽ മാറ്റുരയ്‌ക്കും. ഐഎസ്എൽ, ഐ ലീഗ് ടീമുകൾ നേർക്കുനേർ പോരടിക്കുന്ന ടൂർണമെൻറിൽ 21 പ്രമുഖ ടീമുകൾ ആയിരിക്കും പങ്കെടുക്കുക. ഫൈനൽ ഉൾപ്പെടെ പതിനാല് മത്സരങ്ങൾ കോഴിക്കോട് കോർപറേഷനിലെ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. യോഗ്യത റൗണ്ട് ഉൾപ്പെടെ ചില മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് അഞ്ചരയ്‌ക്കും എട്ടരയ്‌ക്കും ഇടയിലായി രണ്ട് മത്സരങ്ങൾ വീതം ദിവസവും നടത്തും.
യോഗ്യത മത്സരങ്ങൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. സൂപ്പർ കപ്പിന്റെ ഉദ്ഘാടനം ഏപ്രിൽ എട്ടിന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും. 2016ൽ സേഠ് നാഗ്ജി അന്താരാഷ്‌ട്ര ഫുട്‌ബോൾ ടൂർണ്ണമെൻറിന് കോഴിക്കോട് വേദിയായിരുന്നു. ഇതിന് ശേഷം ആദ്യമായാണ് രാജ്യത്തെ മികച്ച ക്ലബുകൾ പങ്കെടുക്കുന്ന ഒരു ടൂർണ്ണമെൻറിന് കോഴിക്കോട് ആതിഥ്യം വഹിക്കുന്നത്. 2022ൽ സന്തോഷ് ട്രോഫിക്ക് പയ്യനാട് സ്റ്റേഡിയം വലിയ ആരാധക പിന്തുണയോടെ വേദിയായിരുന്നു.
Comments