ന്യൂഡൽഹി: പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കുന്നതിനായി മൂന്ന് പുതിയ കരാറുകളിൽ ഒപ്പുവെച്ച് കേന്ദ്രസർക്കാർ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി രണ്ട് കരാറുകളിലും ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡുമായി ഒരു കരാറിലുമാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്. 5400 കോടി രൂപയാണ് കരാറിന്റെ മൊത്തം ചിലവ്.
ഇന്ത്യൻ സൈന്യത്തിന് 1,982 കോടി രൂപയുടെ ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം വാങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് ഭാരത് ഇലക്ട്രോണിക്സുമായുള്ള ആദ്യ കരാർ. രണ്ടാമത്തെ കരാറിലുടെ നാവികസേനയ്‌ക്ക് 412 കോടി രൂപ ചെലവിൽ ഹൈദരാബാദിലെ ബിഇഎല്ലിൽ നിന്ന് അനുബന്ധ എഞ്ചിനീയറിംഗ് സപ്പോർട്ട് പാക്കേജിനൊപ്പം സാരംഗ് ഇലക്ട്രോണിക് സപ്പോർട്ട് മെഷർ (ഇഎസ്എം) സംവിധാനങ്ങൾ ലഭ്യമാക്കും.
ബഹിരാകാശ വകുപ്പിന് കീഴിൽ ബെംഗളൂരുവിൽ സ്ഥിതിചെയ്യുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻഎസ്ഐഎല്ലുമായാണ് മറ്റൊരു കരാർ. ഇതു പ്രകാരം 2,963 കോടി രൂപയുടെ സംവിധാനങ്ങൾ ഇന്ത്യൻ സൈന്യത്തിന് ലഭിക്കും.
ആകാശ് തീർ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിംഗ് സിസ്റ്റം വാങ്ങുന്നത്. ഇതുവഴി കൂടുതൽ ഫലപ്രദമായ രീതിയിൽ ഇന്ത്യൻ സൈന്യത്തിന്റെ എയർ ഡിഫൻസ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ യുദ്ധ സാധ്യതാ മേഖലയിൽ വരുന്ന താഴ്ന്ന വ്യോമാതിർത്തികളെ എളുപ്പത്തിൽ നിരീക്ഷിക്കാനും സഹായിക്കും.
ഇന്ത്യൻ നാവികസേനയ്‌ക്ക് വേണ്ടിയുള്ള സാരംഗ് എന്ന സംവിധാനം നാവിക ഹെലികോപ്റ്ററുകൾക്ക് വേണ്ട വിപുലമായ ഇലക്ട്രോണിക് സപ്പോർട്ട് മെഷർ നൽകുന്നു. സമുദ്രിക പ്രോഗ്രാമിന് കീഴിൽ തദ്ദേശീയമാണ് ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി സാരംഗ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുക്കുന്നത്.
Comments