ശ്രീരാമനവമി ദിനത്തിൽ ക്ഷേത്രനഗരമായ ഭദ്രാചലം സീതാ-രാമ കല്യാണത്തിന് സാക്ഷിയായി. ഭാരതത്തിലെ പ്രശസ്തമായ ഭദ്രാചലം ശ്രീ സീതാരാമചന്ദ്രസ്വാമിക്ഷേത്രത്തിലാണ് ശ്രീരാമന്റെയും സീതയുടെയും വിവാഹമഹോത്സവം നടന്നത്. ശ്രീരാമനവമിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് ഇത്. ക്ഷേത്രത്തിലെ ദീപാലങ്കാരം ഉൾപ്പെടെയുള്ള പരിപാടികൾക്കായി 1.20 കോടി രൂപ ചെലവഴിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ തന്നെ ഭക്തർ എത്തിത്തുടങ്ങിയിരുന്നു. ഭക്തർക്ക് വിതരണം ചെയ്യുന്നതിനായി രണ്ട് ലക്ഷം ലഡ്ഡു കൂടി തയ്യാറാക്കി. തെലങ്കാനയിലെ ഭദ്രാദ്രി-കോത്തഗുഡം ജില്ലയിൽ ഭദ്രാചലം എന്ന സ്ഥലത്ത് ഗോദാവരീനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായക്ഷേത്രമാണ് ശ്രീ സീതാരാമചന്ദ്രസ്വാമിക്ഷേത്രം.
ഭദ്രാദ്രി, ഭദ്രഗിരി എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ക്ഷേത്രം ഗോദാവരീതീരത്തെ ദിവ്യക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ‘ദക്ഷിണ അയോദ്ധ്യ’ എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിൽ ശംഖ്, ചക്രം, അമ്പ്, വില്ല് എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീരാമഭഗവാനാണ് പ്രതിഷ്ഠ. ഭഗവാന്റെ ഇടത്തേ തുടയിൽ സീതാദേവിയും സമീപം ലക്ഷ്മണനുമുണ്ട്. പദ്മാസനരൂപത്തിൽ സീതയെ മടിയിലിരുത്തി വാഴുന്ന ശ്രീരാമനും അവർക്ക് കാവൽ നിൽക്കുന്ന ലക്ഷ്മണനുമായാണ് രൂപങ്ങൾ. ഈ രൂപത്തിലുള്ള ശ്രീരാമപ്രതിഷ്ഠ മറ്റെങ്ങുമില്ല എന്നതാണ് ശ്രദ്ധേയം.
ഭദ്രാചലത്തെ പ്രധാന പ്രതിഷ്ഠ ‘വൈകുണ്ഠ രാമൻ’ എന്ന പേരിൽ അറിയപ്പെടുന്നു. ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത രൂപമാണിത്. മൂന്നടിയോളം ഉയരം വരുന്ന ശ്രീരാമ-സീതാ-ലക്ഷ്മണ വിഗ്രഹങ്ങൾ പടിഞ്ഞാറോട്ട് ദർശനം നൽകി കുടികൊള്ളുന്നു. സ്വയംഭൂവാണ് ഇവിടെയുള്ള മൂന്ന് വിഗ്രഹങ്ങളും. മേരുപർവ്വതത്തിന്റെ പുത്രനായ ഭദ്രന്റെ തപസ്സിൽ സംപ്രീതനായ മഹാവിഷ്ണു ഭഗവാൻ വൈകുണ്ഠത്തിൽ നിന്നുവന്ന് ശ്രീരാമരൂപത്തിൽ പ്രത്യക്ഷപ്പെടുകയും, എന്നാൽ, തന്റെ അവതാരമായിരുന്ന രാമൻ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം ഭഗവാൻ മറക്കുകയും തുടർന്ന്, ശംഖ്-ചക്രങ്ങളോടുകൂടിയ ശ്രീരാമനായി മാറുകയും ചെയ്തു. കൂടെസീതയും ലക്ഷ്മണനും കൂടിച്ചേർന്നപ്പോൾ സ്വയംഭൂവായ മുഖ്യപ്രതിഷ്ഠയായി എന്നാണ് ഐതീഹ്യം.
പിൽക്കാലത്ത് ഒരു ക്ഷേത്രം അവിടെ ഉണ്ടാവുകയും എന്നാൽ, കാലാന്തരത്തിൽ ക്ഷേത്രം നശിച്ചുപോകുകയും വിഗ്രഹങ്ങൾ ചിതലരിച്ചുപോകുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ ദമ്മക്ക എന്ന വനവാസി സ്ത്രീയാണ് ഈ വിഗ്രഹങ്ങൾ കണ്ടെത്തിയത്. അവർ പ്രതിഷ്ഠകൾക്കായി ആദ്യം ഒരു മണ്ഡപം പണിതു. പിൽക്കാലത്ത് ഭക്തകവിയായിരുന്ന ഭദ്രാചലം രാമദാസാണ് പ്രസിദ്ധമായ ഭദ്രാചലം ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്പണി നടത്തിയത്. ഭദ്രാചലം രാമദാസ്, ഭക്ത രാമദാസ് എന്നീ പേരുകളിൽ പ്രസിദ്ധനായിരുന്ന കഞ്ചർല ഗോപണ്ണ തികഞ്ഞ രാമഭക്തനായിരുന്നു. ഭദ്രാചലം രാമദാസ് ഈ ക്ഷേത്രം ഭജനയ്‌ക്കായും മറ്റും ഉപയോഗിച്ചു. ക്ഷേത്ര ശ്രീകോവിലിന്റെ താഴികക്കുടത്തിന് മുകളിൽ എട്ടുമുഖങ്ങളോടുകൂടിയതും ആയിരം ആരക്കാലുകളുള്ളതുമായ ഒരു സുദർശനചക്രം കാണാം. ഇത് രാമദാസ് ഗോദാവരീനദിയിൽ നിന്ന് വീണ്ടെടുത്തതാണെന്ന് വിശ്വസിയ്‌ക്കുന്നു.
കുത്തുബ്ഷാഹി രാജവംശത്തിലെ ഗോൽക്കൊണ്ട സുൽത്താൻ അബ്ദുഹസ്സൻ താനിഷായുടെ ഭരണകാലത്ത് ഭദ്രാചലത്തെ തഹസിൽദാരായിരുന്നു കഞ്ചർല ഗോപണ്ണ. ഗോൽക്കൊണ്ട സുൽത്താൻ ഹിന്ദുക്കളിൽ നിന്ന് ജസിയ എന്ന മതനികുതി പിരിയ്‌ക്കുവാൻ രാമദാസിനെ ആണ് ഏല്പിച്ചിരുന്നത്.ഇതിന്റെ ഭാഗമായി സഞ്ചാരം നടത്തുന്നതിനിടയിൽ, അദ്ദേഹം മണ്ഡപത്തോടുകൂടിയ ശ്രീരാമ-സീതാ-ലക്ഷ്മണവിഗ്രഹങ്ങൾ കാണുകയുണ്ടായി. തികഞ്ഞ രാമഭക്തനായിരുന്ന ഗോപണ്ണ ജസിയ നികുതി പിരിച്ചുകിട്ടിയ കാശുകൊണ്ട് ഇഷ്ടദേവന് ക്ഷേത്രം നിർമ്മിയ്‌ക്കാൻ തീരുമാനിച്ചു.
ആദ്യകാലത്ത് നാട്ടുകാരായ ഹിന്ദുക്കളുടെ കയ്യിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങിയ ഗോപണ്ണ, എന്നാൽ എങ്ങനെയും ക്ഷേത്രം പണിതീർക്കണമെന്ന ഉദ്ദേശ്യത്തോടെ ജസിയ നികുതി പിരിച്ച പണമെടുത്ത് രാമക്ഷേത്രം പണിതുതീർക്കുകയും ചെയ്തു. ശ്രീരാമനെക്കൂടാതെ മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി, രംഗനാഥസ്വാമി, ഗോവിന്ദരാജസ്വാമി, ഹനുമാൻ, ഗണപതി, ശിവൻ തുടങ്ങിയവർക്കും ക്ഷേത്രങ്ങൾ പണിതു. ഗോപണ്ണയുടെ ഭക്തിയിൽ പ്രസന്നനായ സ്ഥലത്തെ മുസ്ലിം സിദ്ധനായിരുന്ന കബീർദാസ് (പതിനഞ്ചാം നൂറ്റാണ്ടിൽ ഇതേ പേരും ആശയവുമായി ജീവിച്ച ഉത്തരേന്ത്യൻ സിദ്ധനല്ല), അദ്ദേഹത്തിന് ‘രാമദാസ്’ എന്ന പേര് സമ്മാനിച്ചു. ക്ഷേത്രനിർമ്മാണത്തിന് ഏകദേശം ആറുലക്ഷം തുക ചെലവായി.
ജസിയ നികുതിപ്പണം ഖജാനവിൽ അടക്കാതെ മതവിരുദ്ധമായി വഴിവിട്ട് ചെലവഴിച്ച രാമദാസിനെ താനിഷാ ജോലിയിൽ നിന്ന് പുറത്താക്കുകയും അദ്ദേഹത്തെ ജയിലിൽ അടയ്‌ക്കുകയും ചെയ്തു. പന്ത്രണ്ടുവർഷം കഠിനതടവാണ് അദ്ദേഹത്തിന് വിധിച്ചത്. പന്ത്രണ്ടുവർഷത്തിനുള്ളിൽ തുക തിരിച്ചടച്ചില്ലെങ്കിൽ രാമദാസിനെ തൂക്കിക്കൊല്ലാനും താനിഷാ വിധിച്ചു. പന്ത്രണ്ടുവർഷം തികയുന്നതിന്റെ തലേന്ന് രാത്രി ശ്രീരാമനും ലക്ഷ്മണനും താനിഷായുടെ സ്വപ്നത്തിൽ വരികയും തുക തിരിച്ചടയ്‌ക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. തനിഷാ ഉണർന്നു നോക്കിയപ്പോൾ അദ്ദേഹം യഥാർത്ഥ സ്വർണ്ണനാണയങ്ങൾ കാണുകയും രാമദാസിനെ വിട്ടയയ്‌ക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം രാമദാസിന് പെൻഷൻ അനുവദിയ്‌ക്കുകയും ഭദ്രാചലം ക്ഷേത്രത്തിന് പ്രത്യേക സമർപ്പണങ്ങൾ നടത്തുകയും ചെയ്തു.
എന്നാൽ പിൽക്കാലത്ത് മുഗൾ ചക്രവർത്തി ഔറംഗസേബ് തന്റെ ഡെക്കാൻ ആക്രമണത്തിന്റെ ഭാഗമായി ഗോൽകൊണ്ട ആക്രമിച്ചു കീഴടക്കി.ഗോൽക്കൊണ്ട സുൽത്താൻ അബ്ദുഹസ്സൻ താനിഷായെ ഔറംഗസേബിന്റെ നിർദേശപ്രകാരം ദൗലത്താബാദ് കോട്ടയിൽ കൽത്തുറുങ്കിൽ അടച്ചു. ഭക്ത രാംദാസ് ജയിലിൽ കിടന്ന അത്രയും കാലം,12 വർഷം സുൽത്താനും ഔറംഗസേബിന്റെ തടവിൽ കിടന്നു.ഒടുവിൽ മരണമടഞ്ഞു. പഞ്ചരാത്രവിധിയനുസരിച്ച് പൂജകൾ നടക്കുന്ന ഭദ്രാചലത്തെ ആചാരങ്ങൾ, ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം മാതൃകയാക്കിയാണ് നടത്തിപ്പോരുന്നത്. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. അവയിൽ, വടക്കുഭാഗത്തുള്ളതാണ് രാജഗോപുരം. ഇതിലെ വാതിൽ, ‘വൈകുണ്ഠദ്വാരം’ എന്നറിയപ്പെടുന്നു.
ക്ഷേത്രത്തിൽ, നിരവധി ഉപദേവതാസന്നിധികളും മണ്ഡപങ്ങളുമുണ്ട്. വർഷം തോറും ചൈത്രമാസത്തിൽ നടക്കുന്ന ബ്രഹ്‌മോത്സവമാണ് ഭദ്രാചലത്തെ ഏറ്റവും വലിയ ഉത്സവം. ശ്രീരാമനവമിയോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സീതാ-രാമ തിരുക്കല്യാണമഹോത്സവം പ്രസിദ്ധമാണ്. വൈകുണ്ഠ ഏകാദശി, വസന്തോത്സവം, വിജയദശമി എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ.
Comments