ശാരീരിക അസ്വസ്ഥകളെ തുടർന്ന് ഒമ്പത് മാസത്തോളം വീട്ടിൽ കഴിയേണ്ടി വന്ന അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുശ്രീ. തന്റെ ഇടതു കൈ പാരലെെസ്ഡ് ആയെന്നും സിനിമാ ജീവിതം അവസാനിച്ചു എന്നുമാണ് കരുതിയതെന്നും താരം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഇതിഹാസയിലെക്കൊ അഭിനയിച്ച ശേഷം കെെയിൽ ബാലൻസ് ഇല്ലാതാകുന്നത് പോലെ തോന്നി. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നീട് ഇടയ്‌ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങി. ആശുപത്രിയിൽ പോയി എക്സ്റേ ഒക്കെ എടുത്തെങ്കിലും അപ്പോൾ എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. മൂന്നു നാല് മാസത്തെ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കും ശേഷമാണ് അധികമായി ഒരു എല്ല് വളർന്ന് വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതിൽ ഞരമ്പ് കയറിച്ചുറ്റുകയും പൾസ് കുറയുകയും ചെയ്യുന്ന അവസ്ഥയിലായി.
ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തുന്നത്. ആ സമയം ഇതിഹാസ റിലീസിന് ഒരുങ്ങുകയാണ്. പെട്ടെന്ന് സർജറി നടത്തി. എട്ട്-ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ ഒരു പെട്ടിയിൽ പൂട്ടിവെക്കണം എന്ന് തീരുമാനിച്ചു. സിനിമയില്‍ എത്തി നാലു വര്‍ഷത്തിനു ശേഷമായിരുന്നു ഇത് സംഭവിക്കുന്നത്.
എന്നാണ് ഇത് ശരിയാവുക എന്നു പറയാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. വീണ് പോയാല്‍ വീട് വയ്‌ക്കാന്‍ എടുത്ത ലോണ്‍ പോലും വീട്ടുകാര്‍ക്ക് അടച്ചു തീര്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ആകെ വിഷമത്തിലായി. ആ സമയത്താണ് ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയുടെ കോള്‍ വരുന്നത്. എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല എന്നാണ് അപ്പോള്‍ പറഞ്ഞത്. എന്നാല്‍ എനിക്കുവേണ്ടി കാത്തിരിക്കാന്‍ അവര്‍ തയാറായിരുന്നു.’- അനുശ്രീ പറഞ്ഞു.
Comments