രാംഗഡ് : രാമനവമി ദിനത്തിൽ മതതീവ്രവാദികൾ നടത്തിയ ആക്രമണം ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ രണ്ട് മരണമാണുണ്ടായത് . ചില പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷ സാദ്ധ്യത തുടരുകയാണ് . ഇത്തരത്തിൽ മനസിനെ അസ്വസ്ഥമാക്കുന്ന ആക്രമണങ്ങൾ നടത്തുന്ന മതമൗലികവാദികൾ കണ്ണ് തുറന്ന് കാണണം , ശ്രീരാമനെ പൂജിക്കുന്ന , പാദസേവ ചെയ്യുന്ന മഞ്ചൂർ ഖാനെന്ന ഈ മുസൽമാനെ .
രാംഗഡ് ജില്ലയിലെ ചിതാർപൂർ ബ്ലോക്കിന് കീഴിലുള്ള സുകൈർഗർഹ ഗ്രാമത്തിലാണ് മഞ്ചൂർ ഖാനും കുടുംബം താമസിക്കുന്നത് . 1960-കൾ മുതൽ സമാധാനവും സാമുദായിക സൗഹാർദ്ദവും നിലനിർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഈ ഗ്രാമത്തിൽ നിലവിലുണ്ട് . ഇന്നും ഇത്തരം പതിവുകൾ ഈ ഗ്രാമം മുറതെറ്റാതെ മുന്നോട്ട് കൊണ്ടുപോകുന്നു . അതിന് ഉദാഹരണമാണ് ശ്രീരാമനവമി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാൻ മഞ്ചൂർ ഖാൻ എന്ന മുസ്ലീം മതവിശ്വാസി എത്തുന്നത്.
1966 മുതൽ താനും പിതാവ് ഇസ്മായിൽ ഖാനും നടത്തിവന്നിരുന്ന രാമനവമി ഘോഷയാത്ര നടത്താൻ ഈ വർഷം 45-ാം തവണയാണ് 78-കാരനായ മഞ്ചൂർ ഖാന് അനുമതി ലഭിച്ചത്. ഇസ്മായിൽ അന്തരിച്ച 1978-ൽ മഞ്ചൂർ ഖാനാണ് രാമനവമി ഘോഷയാത്ര നടത്തുന്നത് . ലാരി, സുകാരിഗർഹ ഗ്രാമങ്ങളിലെ ഹിന്ദുകുടുംബങ്ങൾ ഇദ്ദേഹത്തെ വളരെയേറെ ആദരിച്ചിരുന്നു, ഭരണാനുമതി ലഭിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
മുൻ സർപഞ്ചായിരുന്ന മഞ്ചൂർ രാമനവമി ഘോഷയാത്രയ്‌ക്ക് ദിവസങ്ങൾക്ക് മുൻപ് തന്നെ അതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും . മുൻകാലങ്ങളിൽ ദുർഗാപൂജ, രാമനവമി ഘോഷയാത്രകൾ നയിക്കാൻ ഭരണകൂടം നൽകിയ ഏതാനും പെർമിറ്റുകളും അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുന്നിൽ എടുത്തു കാട്ടി .കുട്ടിക്കാലം മുതൽ പിതാവ് നയിക്കുന്ന ജാഥകളിൽ താൻ പങ്കെടുക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ കുടുംബം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, അത് ഇസ്ലാം, ഹിന്ദു, സിഖ്, ക്രിസ്ത്യൻ എന്നിങ്ങനെ ഏതായാലും . 1978 ൽ എന്റെ പിതാവിന്റെ മരണശേഷം, എന്റെ പിതാവിന്റെ പാരമ്പര്യം തുടരാൻ ഗ്രാമവാസികൾ എന്നോട് ആവശ്യപ്പെട്ടു.”- അദ്ദേഹം പറഞ്ഞു.
ഘോഷയാത്ര നയിക്കുന്നതിനു പുറമേ ആഘോഷ വേളയിലും ശേഷവും സമാധാനവും സൗഹാർദവും നിലനിർത്താനുള്ള ഉത്തരവാദിത്തവും മഞ്ചൂർ ഖാനുണ്ട് . മഞ്ചൂരിന്റെ അപേക്ഷയെ തുടർന്ന് ഈ വർഷവും രാമനവമിക്ക് നേതൃത്വം നൽകാനുള്ള പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് രാജ്രപ്പ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ ഹരി നന്ദൻ സിംഗ് പറഞ്ഞു.
വെളുത്ത പരമ്പരാഗത ധോത്തിയും കുർത്തയും ധരിച്ചാണ് ഇക്കുറി മഞ്ചൂർ ഘോഷയാത്രയ്‌ക്കെത്തിയത് . ഒപ്പം ലാരി, സുകാരിഗർഹ ഗ്രാമവാസികളും പരമ്പരാഗത ആയുധങ്ങളായ കത്തി, ഭലായ്, വാളുകളും ഉണ്ടായിരുന്നു . ശ്രീരാമ സൂക്തങ്ങളും മുഴക്കിയായിരുന്നു യാത്ര . ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൂർണ പിന്തുണ തനിക്കുണ്ടെന്ന് മഞ്ചൂർ പറഞ്ഞു.
Comments