കൊച്ചി : ഇന്ത്യൻ നാവികസേനയ്‌ക്കായി ആറ് പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പയാർഡ് ലിമിറ്റഡ്. 9,805 കോടി രൂപ മുതൽ മുടക്കിലാണ് ആറ് എൻജിഎംവി മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ചുള്ള കരാറിൽ കൊച്ചിൻ ഷിപ്പയാർഡും നാവികസേനയും ഒപ്പുവച്ചു. 2027 മാർച്ച് മുതൽ നാവിക സേനയ്‌ക്ക് കപ്പലുകൾ നൽകി തുടങ്ങും.
ശത്രുക്കളുടെ യുദ്ധക്കപ്പലുകളെ പ്രതിരോധിക്കുന്നതിനും, എതിരാളികളുടെ ആക്രമണങ്ങൾ തടയുന്നതിനും കരുത്ത് പകരാൻ പുതിയ മിസൈൽ വാഹക കപ്പൽ നിർമ്മിക്കുന്നത് സഹായിക്കുമെന്ന് കൊച്ചിൻ ഷിപ്പയാർഡ് വ്യക്തമാക്കി. ആക്രമണങ്ങളെ തടയാൻ സാധിക്കുന്ന തരത്തിലുള്ള ശക്തമായ മിസൈലുകൾ അടങ്ങിയ കപ്പൽ വളരെ രഹസ്യ സ്വഭാവമുള്ളതായിരിക്കും. വേഗതയേറിയതും ആക്രമണങ്ങൾ തടയാൻ ശേഷിയുള്ളതും കനത്ത സായുധ യുദ്ധകപ്പലുകളുമായിരിക്കും എൻജിഎംവി മിസൈൽ വാഹക കപ്പലുകൾ.
ഈ കപ്പലുകൾക്ക് സമുദ്ര ഓപ്പറേഷനുകൾ, ഉപരിതല ആക്രമണങ്ങൾ എന്നിവ നടത്താൻ ശേഷിയുണ്ട്. നാവിക പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മിസൈൽ വാഹക കപ്പലുകൾക്ക് സാധിക്കും. രാജ്യത്തെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കലായ ഐഎൻഎസ് വിക്രാന്ത് വിജയകരമായി നിർമാണം പൂർത്തിയാക്കിയ ശേഷമാണ് എൻജിഎംവികളുടെ നിർമാണം കൊച്ചിൻ ഷിപ്പയാർഡ് ഏറ്റെടുത്തിരിക്കുന്നത്.
Comments