വൈക്കം ഡിപ്പോ ജീവനക്കാരിയായിരുന്ന വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ശമ്പളമില്ലാതെ ജോലിയെടുക്കേണ്ടി വന്നതിനെ തുടർന്ന് ജനാധിപത്യ രീതിയിൽ പ്രതിഷേധമറിയിച്ച അഖില എസ്. നായരെ സ്ഥലം മാറ്റിയ നടപടിയിലാണ് വിവാദമുയരുന്നത്.
സർക്കാരിനെയും കെഎസ്ആർടിസി കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തിയെന്നും അച്ചടക്ക ലംഘനം കാണിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥലം മാറ്റം. ശമ്പള രഹിത സേവനം 41-ാം ദിവസം എന്ന് തുണ്ടുകടലാസിൽ എഴുതി അത് ബാഡ്ജായി ധരിച്ച് അഖില ഡ്യൂട്ടി ചെയ്യുകയും ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെയാണ് വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനുമായി ബിജെപി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നടൻ ഹരീഷ് പേരടിയും സംഭവത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ്. “ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം.. കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം.. പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർ അവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല.. തൊഴിലാളിവർഗ്ഗ ജൻമികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീർത്തു. നവോത്ഥാനം, വനിതാമതിൽ, സ്ത്രീസ്വാതന്ത്ര്യം.. ഒരു ഉളുപ്പുമില്ലാതെ നാഴികയ്‌ക്ക് നാൽപത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായി മാറുന്നു.. ക്രാ തുഫു..” ഇതായിരുന്നു ഹരീഷിന്റെ വാക്കുകൾ.
Comments