കുമരകത്ത് പുരോഗമിച്ചിരുന്ന ജി20 ഷെർപ്പാ സമ്മേളനം ഇന്ന് സമാപിക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. ശാന്തമ്മ ചേച്ചിയുടൈ ചായ കുടിച്ചാകും സമാപന സമ്മേളനം അവസാനിക്കുക. അൽപം സ്‌നേഹം കൂട്ടി, കരുതലോടെ നൽകുന്ന ചായയാകും ഷെർപ്പകൾ ഇന്ന് നുണയുക.
വള്ളത്തിൽ ചായയും ചെറുകടികളുമായെത്തുന്ന കാഴ്ച തന്നെ മനസിന് കുളിർമ നൽകുന്ന ഒന്നാണ്. 72-കാരിയായ ശാന്തമ്മ ചേച്ചിയുടെ എൻട്രി അങ്ങനെയാണ്. കുമരകത്തെത്തുന്നവർക്ക് അറിയാതെയാണെങ്കിലും വേറിട്ട കാഴ്ച സമ്മാനിക്കുന്ന ആളാണ് ശാന്തമ്മ ചേച്ചി. ഗ്രാമത്തിന്റെ പരമ്പഗാഗത രീതികൾക്കും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന കോക്കനട്ട് ലഗൂൺ 2013-ലാണ് സഞ്ചാരിക്കൾക്കായി വള്ളത്തിലെത്തി ചായ നൽകുന്ന രീതി ആരംഭിച്ചത്.
അതിന് നിയോഗിക്കപ്പെട്ടതായിരുന്നു ശാന്തമ്മ ചേച്ചിയെ. ചേച്ചിയെ ഇഷ്ടപ്പെടും പോലെ തന്നെയാണ് ചേച്ചിയുടെ ചായയും. വൈകുന്നേരം മൂന്ന് മണിയ്‌ക്ക് ലഗൂണിന്റെ പ്രവേശകവാടത്തിലെ തോട്ടിൽ ചേച്ചിയുടെ ‘ചായവള്ളം’ എത്തും. ചായയ്‌ക്കൊപ്പം പഴംപൊരിയും, പരിപ്പുവടയും മുറുക്കുമുണ്ട്. കോട്ടേജിന് സമീപത്തേക്ക് തുഴഞ്ഞെത്തുന്ന വള്ളത്തിൽനിന്നും ചായ വാങ്ങി കുടിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തും. ചേച്ചിയുടെ കൈയിൽ നിന്ന് ചായയുംം കടിയും കഴിച്ച ശേഷമാണ് വിനോദസഞ്ചാരികൾ മടങ്ങുന്നത്.
Comments