ഏറെ പ്രിയങ്കരനും, ബഹുമാന്യനും ആയ ശ്രീ Asokan Thampan ന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ’. പേര് സൂചിപ്പിക്കുന്ന പോലെ കേദാർനാഥ്, രുദ്രനാഥ് മദ്ധ്വമഹേഷ്, തുംഗനാഥ്, കൽപ്പേശ്വർ എന്നീ പഞ്ച കേദാര ക്ഷേത്രങ്ങളിലേക്കും, ആദി കൈലാസത്തിലേക്കും അദ്ദേഹം നടത്തിയ യാത്രകളുടെ വിവരണം. പുസ്തക രൂപം പൂണ്ട് പുറത്തിറങ്ങും മുമ്പ് മാതൃഭൂമി യാത്ര മാസികയിൽ അദ്ദേഹത്തിന്റെ ആദി കൈലാസ യാത്രാ വിവരണം വന്നത് വായിച്ചിരുന്നു.
എന്നെ ഏറെ ചിന്തിപ്പിച്ചത് ഇതിന്റെ പേര് തന്നെയായിരുന്നു. പുസ്തകം തുറക്കും മുമ്പ് പലവുരു ഈ പുസ്തകത്തിന്റെ പേര് ഞാൻ വായിച്ചു നോക്കി. ഒഴിവാക്കാനാകാത്ത തിരക്കുകൾ മൂലം ഏതാണ്ട് ഒന്നര മാസത്തോളം പുസ്തകം തുറക്കാൻ പറ്റാതിരുന്നപ്പോളും ‘പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ’ എന്ന പേര് എന്റെ മനസിൽ നിറഞ്ഞ് നിന്നു. ഇതല്ല ഈ പുസ്തകത്തിനു പേര് വേണ്ടത് എന്ന ഒരു തോന്നൽ ഇടയ്‌ക്കെപ്പോളോ പൊട്ടിമുളച്ചു. പുസ്തകത്തിന്റെ അകത്തേക്ക് കയറി നോക്കിയതേയില്ല എങ്കിലും മനസിൽ തോന്നിയത് ശിവാനന്ദലഹരി എന്ന ഒരു വാക്കായിരുന്നു. പിന്നെ ‘പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ’ എന്ന പുസ്തകം മനസിലേക്ക് വരുമ്പോളെല്ലാം ആ വാക്കും അതിനെ അനുഗമിച്ചു. ഈ പുസ്തകത്തിന് ഒരു പുനർ നാമകരണത്തിന് സാധ്യതയുണ്ടെങ്കിൽ ഇതിന് ശിവാനന്ദലഹരി എന്ന പേര് നിർദ്ദേശിക്കണം എന്നും അന്നേരം തോന്നി. എന്നാൽ ഏറെ സന്തോഷം തോന്നിയത് പുസ്തകം തുറന്നപ്പോളായിരുന്നു. പുസ്തകത്തിന്റെ ആദ്യ അദ്ധ്യായം തുടങ്ങുന്നത് തന്നെ ശിവാനന്ദലഹരിയിലെ ഒരു ശ്ലോകത്തിൽ ആണ്.
“ത്രയീ വേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം മഹാദേവം ദേവം മയി സദയഭാവം പശുപതിം ചിദാലംബം സാംബം ശിവമതി വിഡംബം ഹൃദിഭജേ.” (ശിവാനന്ദലഹരി)
ശിവാനന്ദ ലഹരി നുകരുവാൻ ഇതിൽപ്പരം മറ്റെന്തു വേണം.
“പരമശിവൻ നിർഗ്ഗുണബ്രഹ്മത്തിന്റെയും, വിരാട് സ്വരൂപത്തിന്റെയും, സകല ജീവികളുടെയും ഹൃദ്കമലത്തിൽ സാക്ഷീ സ്വരൂപത്തിൽ വർത്തിക്കുന്ന ചൈതന്യത്തിന്റേയും രൂപമാണ്. ശിവനിൽ അഭേദരൂപേണ വർത്തിക്കുന്ന ശക്തിയാണ് പാർവ്വതി. ഇവരാണ് പ്രപഞ്ചത്തിന്റെ മാതാ പിതാക്കൾ. തത്ത്വദൃഷ്ടിയിൽ ബ്രഹ്മസ്വരൂപവും, ദേവതാ ദൃഷ്ടിയിൽ രുദ്രസ്വരൂപവും, ഭൗതിക ദൃഷ്ടിയിൽ ജഗത് പിതാവും, ധർമ്മ ദൃഷ്ടിയിൽ ജഗത് ഗുരുവുമാണ് അദ്ദേഹം. പരാത്പര രൂപത്തിൽ പ്രകാശിക്കുന്ന ആ ശിവൻ തന്നിൽ ഭിന്നരൂപേണ വർത്തിക്കുന്ന ഇച്ഛാ രൂപമായ ശക്തി വികസിക്കുമ്പോഴാണ് സഗുണ പരമേശ്വരനായ സദാശിവനായി മാറുന്നത്. ശിവൻ ശക്തിയോടു ചേർന്നാൽ മാത്രമേ പ്രഭവിക്കുന്നതിന് ശക്തനാവുകയുള്ളൂ.”
തന്ത്രത്തിന്റെ അടിസ്ഥാന തത്വമാണ് ഇത്. ഈ പ്രപഞ്ചം എന്നത് പോലും പരസ്പരം തിരിച്ചറിയാൻ പറ്റാത്ത വിധം ഒന്നായി ശിവനും ശക്തിയും ചേർന്നിരക്കുന്ന അവസ്ഥയാണ്. ആ തത്വത്തെ ഓർമ്മപ്പിച്ചു കൊണ്ടാണ് ‘പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ’ എന്ന കൃതിയുടെ ആദ്യത്തെ അദ്ധ്യായം ആരംഭിക്കുന്നത്.
ഒരു സഞ്ചാര സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ പുസ്തകമായ ‘ശിവം ശിവകരം ശാന്തം’ നിർത്തിയ ഇടത്തു നിന്നു തന്നെയാണ് ‘പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ’ എന്ന പുതിയ രചനയും ആരംഭിക്കുന്നത്. ഹിമാലയ യാത്രയിലൂടെ കിട്ടിയ സ്വാനുഭവത്തെ / ശിവാനുഭവത്തെ വക്കുകളിലൂടെ വായനക്കാരനിലേക്ക് പകർന്ന് കൊടുക്കുവാനാണ് രണ്ടു കൃതികളിലും അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. ആ ഉദ്യമമാണ് ഈ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായത്തിലെ ആദ്യ വരി മുതൽ ഒരു സ്പന്ദമായി, ശിവാനന്ദലഹരിയായി വായനക്കാരനിലേക്ക് സംക്രമിക്കുന്നത്.
നാമെല്ലാവരും നിരന്തരം യാത്രകൾ ചെയ്യുന്നവരാണ്. നമ്മൾ കാണുന്ന കാഴ്ചകളും, അനുഭവ തീവ്രതകളും വ്യത്യസ്ഥമായിരിക്കാം. പക്ഷേ ഓരോ യാത്രകളും ശിവാനുഭവത്തിലേക്കുള്ള പരമമായ യാത്രയാണ് എന്നും, കാഴ്‌ച്ചകളും, അനുഭൂതികളും ശിവാനുഭവങ്ങൾ തന്നെയാണ് എന്നും തിരിച്ചറിയുമ്പോളാണ് കാലാതീതമായ പ്രയാണത്തിന് ശിവത്വത്തിന്റെ ആനന്ദ ലഹരി സിദ്ധിക്കുന്നത്. അനുഭവ മണ്ഡലത്തിൽ അതിന്റെ പൂർണ്ണത നുകർന്നവർക്ക് മാത്രമേ അവ അതേപടി മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ള തത്വ ബോധ കൽപ്പനയാണ്, അനുഭവ പൂർണ്ണതയാണ് ‘പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ’ എന്ന കൃതി അതിനെ സാകൂതം വായിക്കുന്നവർക്ക് സമ്മാനിക്കുന്നത്.
പുടയൂർ ജയനാരായണൻ
Comments