കോഴിക്കോട്: ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പട്ട ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിലാണ് കേട്ടുകേൾവിയില്ലാത്ത സംഭവമുണ്ടായത്. കോച്ചിൽ തീയിട്ടതിനെ തുടർന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് യാത്രക്കാർക്ക് പൊള്ളലേറ്റു.
അനിൽ കുമാർ (50) ഇയാളുടെ ഭാര്യ സജിഷ (47) മകൻ അദ്വൈദ് (21) എന്നിവരാണ് ചികിത്സയിലുള്ളത്. അഡ്വക്കേറ്റ് ക്ലർക്കാണ് അനിൽകുമാർ. തൃശൂർ മണ്ണൂത്തി സ്വദേശിനി 29-കാരി അശ്വതി, ഭർത്താവ് പ്രിൻസ്, ജ്യോതീന്ദ്രനാഥ് കണ്ണൂർ സർവകലശാലയിലെ സെക്ഷൻ ഓഫീസറായ തളിപറമ്പ് സ്വദേശിനി റൂബി എന്നിവരും ചികിത്സയിൽ തുടരുന്നു.അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ പൊള്ളലേറ്റതായാണ് വിവരം.
തീപടർന്നതിന് പിന്നാലെ പ്രാണരക്ഷാർത്ഥം ചാടിയതെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹം രകണ്ടെടുത്തു. കോഴിക്കോട്് ചാലിയം സ്വദേശികളായ ഷുഹൈബ്-ജസീല ദമ്പതിമാരുടെ മകൾ രണ്ടര വയസുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്റിയ മൻസിലിൽ റഹ്മത്ത് എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.
സംഭവം ആസൂത്രിതമെന്നാണ് പോലീസിന്റെ പ്രാഥമികവിവരം. സംഭവത്തിന് ശേഷം ഒരാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമം നടത്തിയത് ടിക്കറ്റ് റിസർവ് ചെയ്ത് വന്നയാളല്ലയെന്ന്് ടിടിആർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. വിരലടയാള വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പ്രതിയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
Comments