ന്യൂഡൽഹി ; 2024 ഏപ്രിലിൽ രാജ്യത്ത് 2.10 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ജിഎസ്ടി കളക്ഷൻ . ഉത്തർപ്രദേശിനും ഇത്തവണ വമ്പൻ ജിഎസ് ടി കളക്ഷനാണ് ഉള്ളത് . 19 ശതമാനം വളർച്ച രേഖപ്പെടുത്തി പ്രതിമാസ ജിഎസ്ടി കളക്ഷനില് തമിഴ് നാടിനെ പിന്നിലാക്കിയിരിക്കുകയാണ് ഉത്തർപ്രദേശ്.
2024 ഏപ്രിലിൽ 12,290 കോടി രൂപയുമായി മഹാരാഷ്‌ട്ര, കർണാടക, ഗുജറാത്ത് എന്നിവയ്‌ക്ക് ശേഷം ജിഎസ്ടി വരുമാനത്തിൽ കുതിക്കുന്ന നാലാമത്തെ വലിയ സംസ്ഥാനമായി യുപി മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള സംസ്ഥാനമായ തമിഴ്‌നാട് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2023 ഏപ്രിലിൽ തമിഴ്‌നാടിന്റെ ജിഎസ്ടി കളക്ഷൻ 11,559 കോടി രൂപയും യുപിയുടേത് 10,320 കോടി രൂപയുമായിരുന്നു . നികുതിവെട്ടിപ്പ് തടയുന്നതിനുള്ള ശക്തമായ നടപടികൾ, അടിസ്ഥാന സൗകര്യവികസനം , അയോദ്ധ്യ രാമക്ഷേത്രം , വിനോദസഞ്ചാരമേഖലയിലെ കുതിപ്പ് എന്നിവ യുപിയുടെ ജിഎസ്ടി വരുമാനത്തിലെ സമീപകാല കുതിച്ചുചാട്ടത്തിന് കാരണമായതായി വിദഗ്ധർ പറയുന്നു.
രാമക്ഷേത്രത്തിന് റെക്കോഡ് ജിഎസ്ടി ശേഖരണത്തിൽ വലിയ സംഭാവനയുണ്ട്. കാരണം ജനുവരിയിൽ രാമക്ഷേത്രം തുറന്ന് നൽകിയ ശേഷം സംസ്ഥാന ടൂറിസത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതിനാൽ സർക്കാർ ഖജനാവും നിറഞ്ഞിരിക്കുകയാണ്
2025 അവസാനത്തോടെ യുപിയിലെ വിനോദസഞ്ചാരികളുടെ മൊത്തം വാർഷിക ചെലവ് 4 ലക്ഷം കോടി കവിയുമെന്നും റിപ്പോർട്ടുണ്ട് . രാമക്ഷേത്രം പൂർത്തീകരിക്കുന്നതും വിവിധ സംരംഭങ്ങളും 2025 സാമ്പത്തിക വർഷത്തിൽ 20,000-25,000 കോടി രൂപയുടെ അധിക നികുതി വരുമാനത്തിലേക്ക് നയിക്കും. രാമക്ഷേത്രത്തിന് ചുറ്റും തീർഥാടനം വർദ്ധിച്ചതിനാൽ ഹോട്ടലുകളും , യാത്രാസൗകര്യങ്ങളും വർധിച്ചു. ഇതുവഴി കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ 200-300 കോടി രൂപ ജിഎസ്ടി വരുമാനം ലഭിച്ചു.