ന്യൂഡൽഹി: യാഥാർത്ഥ്യത്തെ തിരുത്താൻ ചൈനയ്‌ക്ക് കഴിയില്ലെന്ന് ഇന്ത്യ. അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റിയ ചൈനീസ് നടപടിയിൽ നിലപാടറിയിക്കുകയായിരുന്നു ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം.
അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് അരുണാചൽ പ്രദേശ്. അതങ്ങനെ തന്നെ തുടരുമെന്നും പുതിയ പേരുകൾ കണ്ടെത്തി നൽകിയത് കൊണ്ട് മാത്രം വസ്തുതകൾ ഇല്ലാതാവുകയില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. ഇതാദ്യമായല്ല ഇത്തരം പ്രകോപനങ്ങൾ ചൈന നടത്തുന്നതെന്നും ഇന്ത്യ ഇത് പൂർണമായും നിരസിക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ചൈനയുടെ സിവിൽ അഫയർസ് മന്ത്രാലയമാണ് അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകൾ മാറ്റി ഉത്തരവിറക്കിയത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമായ സാങ്നാൻ എന്ന് വിശേഷിപ്പിച്ചാണ് പേരുമാറ്റം. 2017ലും ചൈന സമാനമായ രീതിയിൽ അരുണാചലിലെ ആറ് സ്ഥലങ്ങളുടെ പേര് മാറ്റിയിരുന്നു. പിന്നീട് 2021ൽ 15 പ്രദേശങ്ങളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ഇപ്പോഴിത് മൂന്നാമത്തെ തവണയാണ് അരുണാചലിലെ മേഖലകളുടെ പേരുകൾ മാറ്റിയതായി ചൈന പ്രസ്താവിക്കുന്നത്.
കഴിഞ്ഞ ദിവസം അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നടന്ന ജി20 യോഗത്തിൽ നിന്ന് ചൈന വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് അരുണാചൽ പ്രദേശിലെ 11 പ്രദേശങ്ങളുടെ പേരുകൾ കമ്മ്യൂണിസറ്റ് ചൈന മാറ്റിയത്.
Comments