ചെടികൾ സംസാരിക്കില്ലെയെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തതായിട്ട് ആരുമുണ്ടാകില്ല. എന്നാൽ അത് ചിന്തകൾ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന പഠന റിപ്പോർട്ട്. ചെടികൾക്ക് സംസാരശേഷിയുണ്ടെന്നും പോപ്‌കോൺ പൊട്ടുന്നതിനോട് സാമ്യമുള്ള തരത്തിലാണ് ചെടികളുടെ ശബ്ദമെന്നും പഠനം വ്യക്തമാക്കുന്നു. നമ്മുടെ ബാൽക്കണിയിലും പൂന്തോട്ടത്തിലുമൊക്കെ ചെടികൾ പൂക്കുകയും കായ്‌ക്കുകയും മാത്രമല്ല അവ അവരുടെ ലോകത്തിൽ സംസാരിക്കുകയും ചെയ്യുകയാണ്. ചെടികൾ പല കാരണങ്ങളാൽ സമ്മർദ്ദത്തിലാകുന്ന അവസ്ഥയിലാണ് കൂടുതലായും ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ഗവേഷകർ പറഞ്ഞു.
മനുഷ്യരുടെ ശ്രവണപരിധിയ്‌ക്ക് അപ്പുറത്താണ് ചെടികളുടെ ശബ്ദത്തിന്റെ ആവൃത്തി. നമുക്ക് അത് കേൾക്കാനായില്ലെങ്കിലും അവ നന്നായി സംസാരിക്കുന്നുണ്ട്. കുറച്ചുനാളുകൾക്ക് മുൻപാണ് ഇസ്രായെയിൽ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിലാണ് ആദ്യമായി സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വ്യക്തമായി രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്തത്. ഈ ശബ്ദങ്ങൾ പോപ്‌കോൺ പൊട്ടുന്നതു പോലെയാണ്. സ്‌ട്രെസ്ഡ് സസ്യങ്ങൾ വായുവിലൂടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ച പഠനം രേഖപ്പെടുത്തിയിട്ടുണ്ട്. ആ ശബ്ദങ്ങൾ ദൂരെ നിന്ന് റെക്കോർഡ് ചെയ്യാനും വിലയിരുത്താനും സാധിക്കുന്നതാണ്.
ഗോതമ്പ്, ചോളം, കള്ളിച്ചെടി, തക്കാളി, പുകയില തുടങ്ങിയ ചെടികൾ പുറപ്പെടുവിക്കുന്ന അൾട്രോസോണിക് ശബ്ദങ്ങൾ ഗവേഷകർ ഒരു അക്കോസ്റ്റിക് ചേമ്പറിനുള്ളിലും ഹരിതഗൃഹത്തിലും റെക്കോർഡ് ചെയ്തിരുന്നു. റെക്കോർഡിംഗ് ആരംഭിക്കുന്നതിന് മുൻപ് സസ്യങ്ങളെ വ്യത്യസ്ത സമ്മർദ്ദാവസ്ഥയ്‌ക്ക് വിധേയമാക്കും. തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ വെള്ളം നല്കാതിരിക്കുക, ചിലതിന്റെ തണ്ട് മുറിയ്‌ക്കുക, സൂര്യപ്രകാശം കിട്ടാത്തിടത്ത് വയ്‌ക്കുക എന്നിങ്ങനെ ചെയ്തതിന് ശേഷമാണ് റെക്കോർഡിംഗ് ആരംഭിക്കുന്നത്. സമ്മർദ്ദമില്ലാത്ത സസ്യങ്ങൾ മണിക്കൂറിൽ ശരാശരി ഒന്നോ രണ്ടോ ശബ്ദം പുറപ്പെടുവിക്കുമ്പോൾ സമ്മർദ്ദത്തിന് വിധേയരായ സസ്യങ്ങൾ ഓരോ മണിക്കൂറിലും ഡസൻ കണക്കിന് ശബ്ദങ്ങളാണ് പുറപ്പെടുവിക്കുന്നതെന്ന് വിദഗ്ദർ പറഞ്ഞു.
Comments