പത്തനംതിട്ട: ശബരിമലയിൽ പൈങ്കുനി ഉത്രം ആറാട്ട് ഇന്ന്. രാവിലെ 10.30-ഓടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിൽ എത്തിച്ചേരും. പമ്പയിലെ പ്രത്യേക കടവിലാണ് ആറാട്ട് നടക്കുക. ആനപ്പുറത്താണ് ദേവനെ ആറാട്ടിനായി പമ്പയിലേക്ക് എഴുന്നള്ളിക്കുന്നത്. വെളിനല്ലൂർ മണികണ്ഠൻ ആനയാണ് തിടമ്പേറ്റുന്നത്.
രാവിലെ 9-ന് ആറാട്ട് ബലിതൂകി ദേവചൈതന്യം നിറഞ്ഞ തിടമ്പുമായി മേൽശാന്തിയും പരിവാരങ്ങളും പതിനെട്ടാംപടി ഇറങ്ങും. പതിനെട്ടാംപടിയ്‌ക്ക് മുന്നിൽ നിന്ന് തിടമ്പ് ആനപ്പുറത്തേറ്റിയാണ് ഘോഷയാത്ര. ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, നീലിമല വഴി പരമ്പരാഗത പാതയിലൂടെയാകും യാത്ര. പമ്പാ ഗണപതി ക്ഷേത്ത്രിൽ എത്തുമ്പോൾ തിടമ്പ് ആനപ്പുറത്ത് നിന്നിറക്കി ആറാട്ട് കടവിലേക്ക് എഴുന്നള്ളിക്കും.
കണ്ഠരര് മഹേശ്വരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഉച്ചയ്‌ക്ക് 12 മണിയോടെ ആറാട്ട് ചടങ്ങുകൾ പൂർത്തിയാകും. ഇതിന് ശേഷം ശീവേലി ബിംബം പമ്പാ ഗണപതി ക്ഷേത്രത്തിൽ ദർശനത്തിന് വെയ്‌ക്കും. വൈകുന്നേരം നാല് മണിയോടെ ശീവേലി ബിംബം സന്നിധാനത്തേക്ക് തിരിച്ച് എഴുന്നള്ളിക്കും. ആറ് മണിയോടെ തിരിച്ചെഴുന്നള്ളത്ത് സന്നിധാനത്ത് എത്തിച്ചേരുന്നതോടെ പത്ത് ദിനം നീണ്ട് നിന്ന് ഉത്സവത്തിന് സമാപനമാകും.
Comments