കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങളെറുന്നു. മൂന്ന് മൃതദേഹങ്ങളും ഏതാനും മീറ്ററുകൾ അകലത്തിലാണ് കിടന്നിരുന്നത്. ട്രെയിനിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് നൗഫീഖ്, റഹ്‌മത്ത് എന്നിവരുടെ മൃതദേഹങ്ങൾ ട്രാക്കിലെ ക്രോസിഗിൽ കണ്ടെത്തിയത്. രണ്ട് വയസുകാരി സെഹ്‌റ ബത്തൂലിന്റെ മൃതദേഹം തീവയ്പ്പ് നടന്ന ട്രെയിൻ കടന്നുപോയ അതേ പാതയിലാണ് എന്നത് സംശയങ്ങളുടെ ആഴം വർദ്ധിപ്പിക്കുന്നു. കുട്ടിയുടെ മൃതദേഹം എങ്ങനെ പാളത്തിനകത്ത് വന്നുവെന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.
നൗഫീഖ്, റഹ്‌മത്ത് എന്നിവരുടെ ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നില്ല. എല്ലാവരും പുറത്തേയ്‌ക്ക്് വീണത് കണ്ണൂർ ഭാഗത്തേയ്‌ക്ക് പോയ ട്രെയിനിന്റെ വലത് വശത്തെ വാതിലിലൂടെയായിരുന്നു. നൗഫീഖ, റഹ്‌മത്ത് എന്നിവരുടെ തലയിൽ എതിർവശത്തെ പാളത്തിൽവെച്ച് രക്തം വാർന്നതിന്റെ പാടുകളുണ്ട്. കലിനേറ്റ വലിയ മുറിവിൽ നിന്ന് രക്തം വാർന്നുപോയതാണ് സെഹ്‌റയുടെ മരണകാരണമെന്നാണ് സൂചന.
സംഭവം നടന്ന മണിക്കൂറുകൾക്ക് ശേഷവും കുട്ടിയുടെ ശരീരത്ത് ചൂട് നിന്നിരുന്നു. ഇതും സംശയം വർദ്ധിപ്പിക്കുന്നു. അപകടം സമയം കുട്ടി മരിച്ചിരുന്നില്ലെന്നും പിന്നാലെയെത്തിയ ട്രെയിൻ ഇടിച്ചതായിരിക്കാം മരണത്തിന് കാരണമായതെന്നുമുള്ള സംശയത്തിലേക്കാ്ണ് ചൂട് വഴിവെക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇത്രയും സമയത്തിനിടെ റെയിൽവേ ജീവനക്കാർ പോലും മൃതദേഹങ്ങൾ കാണാത്തതും സംശയം വർദ്ധിപ്പിക്കുന്നു. ആക്രമണം നടത്തിയതിന് പിന്നാലെ കടന്നുകളയാനുള്ള ശ്രമത്തിനിടെ പ്രതി മൂവരെയും പുറത്തേയ്‌ക്ക് തള്ളിയിട്ടതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
Comments