കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ടീസ്‌ത നദിയിൽ ശനിയാഴ്ച കാണാതായ സൈനീക ട്രക്കിലെ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയിലെ മുങ്ങൽ വിദഗ്ധരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് 25- കാരനായ താക്കൂർ രസങ്ജി സാവജിയുടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ചയാണ് സിക്കിമിലെ ഗാംഗ്‌ടോക്കിൽ നിന്ന് സെവോക്കിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ സൈന്യത്തിന്റെ ട്രക്ക് റോഡിൽ നിന്ന് തെന്നി ടീസ്‌ത നദിയിൽ വീഴുകയായിരുന്നു. ട്രക്കിൽ ഒരു സൈനികനും ഡ്രൈവറും മാത്രമാണുണ്ടായിരുന്നത്. സൈനികന് പരിക്കേൽക്കുകയും ഡ്രൈവറെ കാണാതാകുകയും ചെയ്തു. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.
അപകടമുണ്ടായപ്പോൾ സൈനികൻ വാഹനത്തിൽ നിന്ന് ചാടി. ട്രക്ക് നദിയിലേക്ക് വീണതിനെ തുടർന്ന് ഡ്രൈവറെ കാണാതായി. പരിക്കേറ്റ സൈനികന് നിലവിൽ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ട്രക്ക് ഡ്രൈവർക്ക് ഭാര്യയും ഒമ്പത് മാസം പ്രായമുള്ള മകനുമുണ്ട്.
Comments