ന്യൂഡൽഹി :പ്രതിരോധ സേനകൾക്ക് ആയുധങ്ങൾ സമാഹരിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി കേന്ദ്ര സർക്കാർ. സൈന്യത്തെ കൂടുതൽ സജ്ജമാക്കാനും ആധുനികവത്കരിക്കാനും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു അടിയന്തിരമായി ആയുധങ്ങൾ വാങ്ങാൻ കേന്ദ്രം അനുമതി നൽകിയത്. ചൈനയിൽ നിന്ന് അതിർത്തിയിൽ നിരന്തരം പ്രകോപനം ഉയരുന്ന സാഹചര്യത്തിൽ കൂടി ആയിരുന്നു അനുമതി നൽകിയിരുന്നത്.
ഈ കാലയളവിനുള്ളിൽ തന്നെ ടെൻഡർ നൽകിയിട്ടുള്ള ആയുധങ്ങൾ വാങ്ങാൻ സേനയ്ക്ക് കഴിയുമെന്നും പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. ചൈന അതിർത്തിയിൽ സജ്ജീകരണങ്ങൾ ശക്തമാക്കുന്നതിന് ആയുധങ്ങൾ വാങ്ങുന്നതിനുള്ള അധികാരം നിലവിൽ സൈന്യത്തിനുണ്ട്. ചില പ്രശ്നങ്ങൾ കാരണം നിരവധി നിർദേശങ്ങൾ പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല. വരും മാസങ്ങളിൽ പരിഹരിക്കുന്നതിനാണ് സമയം നീട്ടി നൽകിയിരിക്കുന്നത്.
സായുധ സേനയ്ക്ക് വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ നീണ്ട പട്ടികയാണുള്ളത്. തദ്ദേശീയ ഉപകരണങ്ങൾ വാങ്ങാൻ മാത്രമായിരിക്കും അധികാരം ഉപയോഗിക്കുക. ഇതിൽ കുറഞ്ഞത് 60 ശതമാനം സ്വദേശി ഉള്ളടക്കം ഉള്ളവയായിരിക്കും. ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നേരിടുന്നതിന് ആവശ്യമായ ആയുധങ്ങൾ സജ്ജീകരിക്കുന്നതിന് ഇന്ത്യൻ സായുധ സേന വിവിധ ഘട്ടങ്ങളിൽ സർക്കാർ അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ വിപുലമായി ഉപയോഗിക്കാറുണ്ട്.
Comments