തിരുവനന്തപുരം: കോൺഗ്രസ് സാമൂഹ്യമാദ്ധ്യമ വിഭാഗം മുൻ സഹമേധാവിയും മുതിർ കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനിൽ.കെ.ആന്റണി ബിജെപിയിൽ ചേർന്ന് ദേശീയ തലത്തിലടക്കം വലിയ ചർച്ചയായിരുന്നു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിനേറ്റ വലിയ തിരിച്ചടിയായാണ് അനിലിന്റെ ബിജെപി പ്രവേശനത്തെ വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ഉചിതമായ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേർ ഇതിനോടകം രംഗത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ, അനിൽ കെ ആന്റണിയ്‌ക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
ജനാധിപത്യ രാഷ്‌ട്രത്തിൽ ആളുകൾക്ക് പാർട്ടി മാറാമെന്നും അത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും ഹരീഷ് പേരടി പറയുന്നു. അനിൽ കെ ആന്റണിക്ക് ആശംസകൾ നൽകുമ്പോൾ തന്നെ, സിപിഎമ്മിനെ താരം വിമർശിക്കുകയും ചെയ്യുന്നുണ്ട്. സിപിമ്മിൽ നിന്നാണ് മാറുന്നതെങ്കിൽ 51 വെട്ട് ഉറപ്പായും ഉണ്ടായേനെ എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജനാധിപത്യമില്ല എന്നും ഹരീഷ് പേരടി പറഞ്ഞു. ഫേയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.
അനില്‍ ആന്റണി ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. അഞ്ച് നേരത്തെ നിസ്ക്കാരവും പാർട്ടി ക്ലാസ്സും കഴിഞ്ഞ്, എസ്എഫ്ഐയും ഡിവൈഎഫ്ഐയും കഴിഞ്ഞ് എംപി കളിയും കഴിഞ്ഞ അബ്ദുള്ളകുട്ടി ബിജെപിയിൽ എത്തി. കെ.വി.തോമസ് സിപിഎമ്മിന്റെ ഡൽഹിയിലെ കാര്യക്കാരനായി. ഇനിയുമുണ്ട് ഉദാഹരണങ്ങൾ. ഒരു ജനാധിപത്യ രാഷ്‌ട്രത്തിൽ ആളുകൾ പാർട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അനിൽ ആശംസകൾ. എന്തായാലും കോൺഗ്രസിലെ ആരും പാർട്ടി മാറിയതിന്റെ പേരിൽ അയാളെ 51 വെട്ട് വെട്ടാൻ പോകുന്നില്ല. കാരണം കോൺഗ്രസ് ഇപ്പോഴും മതവുമല്ല, പട്ടാളവുമല്ല. അവിടെയിപ്പോഴും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ട്- എന്നാണ് ഹരീഷ് പേരടി ഫേയ്സ്ബുക്കിൽ കുറിച്ചത്.















