മുംബൈ: പ്ലേ സ്‌കൂളിലെ കുഞ്ഞുങ്ങളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ അദ്ധ്യാപികമാർക്കെതിരേയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. മുംബൈ കാണ്ടിവാലിയിലെ പ്ലേസ്‌കൂളിലാണ് സംഭവം. അദ്ധ്യാപകർ കുട്ടികളെ തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും ക്രൂരമായി മർദ്ദിക്കുന്നതെിന്റെയും സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ രോഷത്തിന് ഇടയാക്കിയത്. ദൃശ്യങ്ങളിൽ രണ്ട് വനിതാ അദ്ധ്യാപകരാണ് കുട്ടികളോട് അതിക്രൂരമായി പെരുമാറുന്നതായുള്ളത്. കരുതലോടെയും സ്‌നേഹ വാത്സല്യങ്ങളോടെയും ചെയ്യേണ്ട ഒരു പ്രവർത്തി ഇത്രമാത്രം ക്രൂരമായി ചെയ്യുന്ന അധ്യാപകർക്കെതിരെ വലിയ രോഷമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉണ്ടായിട്ടുള്ളത്.
രണ്ട് സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. ആദ്യ ദൃശ്യത്തിൽ ഒരു അദ്ധ്യാപിക കുട്ടികളെ പൊക്കിയെടുത്ത് വട്ടം കറക്കി മുറിയുടെ മൂലയിലേക്ക് വലിച്ചെറിയുന്നത് കാണാം. കൂടാതെ കുട്ടികളെ നിലത്തിട്ട് മർദ്ദിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെയും കവിളിൽ നുള്ളുന്നതിന്റെയും ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്.
കുറ്റാരോപിതരായ അദ്ധ്യാപകർക്കെതിരെ രക്ഷിതാക്കൾ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടികളുടെ കവിളിൽ നുള്ളുകയും പുസ്തകം കൊണ്ട് തലയിൽ അടിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു പരാതി. പോലീസ് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജനുവരി മുതൽ മാർച്ച് മാസം വരെയുള്ള കാലയളവിൽ നിരവധി തവണ കുട്ടികൾ അദ്ധ്യാപകരുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നതിന് തെളിവ് ലഭിച്ചു.
Comments