തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട പെർമിറ്റ് ഫീസും അപേക്ഷ ഫീസും കുത്തനെ കൂട്ടിയതിൽ പ്രതിഷേധം തുടരുന്നതിനിടയിൽ ഉയർന്ന നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു. ഇതൊടെ 1200 ചതുരശ്രയടിയുള്ള വീടിന് പെർമിറ്റ് ഫീസായി നൽകേണ്ടി വരുന്നത് 13, 520 രൂപ. കഴിഞ്ഞ ദിവസം വരെ 712 രൂപയായിരുന്നു പെർമിറ്റ് ഫീസ്. പത്തൊൻപത് മടങ്ങാണ് നിരക്ക് വർദ്ധന. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് നിരക്ക് വർദ്ധന സംബന്ധിച്ച പ്രഖ്യാപനം ധനമന്ത്രി കെ. എൻ ബാലഗോപാൽ നടത്തിയത്.
ചെറുകിട നിർമ്മാണങ്ങളെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണ് നിരക്ക് വർദ്ധന നിലവിൽ വന്നത്. മുൻപ് 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ ) വരെ ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നെങ്കിൽ, ഇനി മുതൽ 860.8 ചതുരശ്ര അടിവരെയുള്ള (80 ചതുരശ്ര മീറ്റർ)കെട്ടിടങ്ങൾ മാത്രമാണ് ചെറുകിട നിർമ്മാണമായി കണക്കാക്കുന്നത്.
കെട്ടിട പെർമിറ്റ് ഫീസായി നഗരങ്ങളിൽ പുതിയ നിരക്ക് പ്രകാരം 860.8 ചതുരശ്ര അടി വരെ 15 രൂപയും അതിന് മുകളിൽ 1614 വരെ 100രൂപയുമാണ് നൽകേണ്ടത്. 3228 ചതുരശ്ര അടി (300 ചതുരശ്ര മീറ്റർ ) വരെ 150 രൂപയും അതിന് മുകളിൽ 200രൂപയുമാണ് പുതുക്കിയ ഫീസ്. മുൻപ് 1614 ചതുരശ്ര അടി (150 ചതുരശ്ര മീറ്റർ) വരെയുള്ള ഗാർഹിക കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് അഞ്ച് രൂപയായിരുന്നു.
മുനിസിപ്പാലിറ്റിയിലിൽ 860.8 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക് 10 രൂപയാണ് പെർമിറ്റ് ഫീസായി പുതുക്കിയ നിരക്ക് പ്രകാരം നൽകേണ്ടി വരിക. അതിന് മുകളിൽ 1614 വരെ 70 രൂപയും നൽകണം. 3228 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടമാണെങ്കിൽ 120 രൂപയാണ് ഒരു ചതുരശ്ര അടിക്ക് നൽകേണ്ടി വരുന്നത്. അതിന് മുകളിൽ 200 രൂപയാണ് അടക്കേണ്ടത്.
പഞ്ചായത്ത് പരിധിയിൽ 860.8 ചതുരശ്ര അടി വരെ 7 രൂപയും അതിന് മുകളിൽ 1614 വരെ 50 രൂപയാണ് ഫീസ്. കെട്ടിടത്തിന്റെ വിസ്തീർണ്ണം 3228 വരെയാണെങ്കിൽ 100 രൂപ ഒരു ചതുരശ്രയടിക്ക് നൽകണം. അതിന് മുകളിൽ 150 രൂപയാണ് പുതുക്കിയ ഫീസ്.
Comments