തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിൽ ചിരട്ടയുമായി പ്രീ പ്രൈമറി ടീച്ചർമാരുടെ ഭിക്ഷാടന സമരം. അതിജിവനത്തിനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിന് വേറിട്ട സമര രീതിയുമായി പ്രീ പ്രൈമറി ജീവനക്കാർ മുന്നിട്ടിറങ്ങിയത്. കേരള പ്രീപ്രൈമറി ടീച്ചേഴ്സ് ആൻഡ് ആയാസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഒരാഴ്ചയായി നടക്കുന്ന രാപകൽ സമരത്തിന്റെ ഭാഗമായി വേറിട്ട സമര രീതിയുമായി രംഗത്തെത്തിയത്. മാന്യമായ വേതനമോ ആനുകൂല്യമോ ഓണറേറിയമോ സമയത്ത് ലഭിക്കാതെ ഭിക്ഷ യാചിക്കേണ്ട അവസ്ഥയിലാണ് പ്രീപ്രൈമറി ജീവനക്കാരെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമല മനോഹർ പറഞ്ഞു. ഈസ്റ്റർ ദിനത്തിലെ ആഘോഷങ്ങളിൽ പങ്കുചേരാതെ അൻപതോളം അദ്ധ്യാപകരാണ് സമരത്തിൽ അണിനിരന്നത്.
ഹൈക്കോടതിയുടെ നിർദേശാനുസരണം പ്രീപ്രൈമറിയ്ക്ക് സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം എല്ലാ ജീവനക്കാർക്കും നൽകുക, 60 വയസ് കഴിഞ്ഞവർക്ക് ആനുകൂല്യങ്ങളോടെയുള്ള പെൻഷൻ പദ്ധതി നടപ്പാക്കുക, മാരക രോഗം ബാധിച്ചവർക്കും സർവീസിൽ ഇരിക്കെ മരിച്ചവരുടെ കുടുംബത്തിനും സഹായ പദ്ധതി ആവിഷ്കരിക്കുക, അദ്ധ്യാപിക-ആയ-വിദ്യാർത്ഥി അനുപാതം 1:1:20 എന്ന അനുപാതത്തിൽ പുനക്രമീകരിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അനിശ്ചിതകാല സമരം തുടരുന്നത്.
അനുകൂല തീരുമാനത്തിനായുള്ള നടപടി സ്വീകരിക്കുന്നത് വരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം. പതിനയ്യായിരത്തോളം വനിതകൾ മാത്രം ജോലി ചെയ്യുന്ന പ്രീപ്രൈമറി മേഖലയിൽ 2861 അദ്ധ്യാപകർക്കും 1965 ആയമാർക്കും മാത്രമാണ് സർക്കാർ ഓണറേറിയം ലഭ്യമാകുന്നത്. ബാക്കിയുള്ളവർക്ക് പിടിഎകൾ നൽകുന്ന തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്.
Comments