ന്യൂഡൽഹി: ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നതൊടെയാണ് ഇന്ത്യൻ രൂപ ആഗോള സാമ്പത്തിക വിപണിയിൽ സുപ്രധാന ശക്തിയായി മാറുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ ഡോളറിന് എതിരായ നീക്കം ശക്തമാണ്. ഈ നീക്കം കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് ഇന്ത്യൻ രൂപ. ജർമ്മനി, കെനിയ, ശ്രീലങ്ക, സിംഗപ്പൂർ, യുകെ തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ ആർബിഐ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. വ്യാപാരം രൂപ അധിഷ്ടിതമാകുന്നതൊടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളുടെ ചെലവ് കുറയ്‌ക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും.
അന്താരാഷ്‌ട്ര വിപണിയിൽ രൂപയെ ശക്തമാക്കാൻ ഫോറിൻ ട്രേഡ് പോളിസിയിൽ കേന്ദ്രസർക്കാർ സമൂലമായ മാറ്റമാണ് വരുത്തിയത്. രൂപ അടിസ്ഥാനമാക്കി നടത്തുന്ന അന്താരാഷ്‌ട്ര ഇടപാടുകൾ പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകൾ വഴിയാണ് നടക്കുക. ഈ സംവിധാനത്തിലേക്ക് മാറുന്നതൊടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും.
മാർച്ച് 14 ന് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ട് പ്രകാരം, 18 രാജ്യങ്ങൾക്ക് പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) തുറക്കുന്നതിനുള്ള നടപടികൾ ആർബിഐ അംഗീകരിച്ചിട്ടുണ്ട്. ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, റഷ്യ, ബോട്‌സ്വാന, ഫിജി, ജർമ്മനി, ഗയാന, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, യുണൈറ്റഡ് കിംഗ്ഡം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രൂപ ആഗോള വ്യാപാരത്തിന് ഉപയോഗിക്കുന്നതൊടെ ഇന്ത്യയുടെ വ്യാപാരക്കമ്മിയിൽ കാര്യമായ കുറവുണ്ടാകും. കൂടുതൽ രാജ്യങ്ങൾ രൂപയിൽ വ്യാപാരം ചെയ്യാൻ തയ്യാറായതിനാൽ ഇന്ത്യക്ക് കൂടുതൽ കയറ്റുമതി ചെയ്യാൻ കഴിയും. ഇത് നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം വർദ്ധിപ്പിക്കും.
Comments