തിരുവനന്തപുരം: നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സിപിഎം നേതാക്കളും നടത്തിയ അപകീർത്തി പ്രചാരണത്തിനെതിരെ കെ.കെ രമ രംഗത്ത്. വ്യാജ പ്രചരണം നടത്തിയ ദേശാഭിമാനി പത്രത്തിനും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎ എന്നിവർക്കെതിരെയും കെ.കെ രമ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടി 15 ദിവസത്തിനകം മറുപടി നൽകണം. പരസ്യമായി മാപ്പ് പറയണമെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. അല്ലാത്തപക്ഷം മാനനഷ്ടക്കേസും ക്രമിനിൽ കേസും ഫയൽ ചെയ്യുമെന്നും കെ.കെ രമ അയച്ച വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിയമസഭാ സംഘര്‍ഷക്കേസിൽ അന്വേഷണം നിലച്ചതിനെതിരെ നേരത്തെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തു വന്നിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിൽ പ്രതിപക്ഷത്തിനെതിരെ ജാമ്യമില്ലാക്കേസും ഭരണപക്ഷത്തിനെതിരെ ജാമ്യം ലഭിക്കുന്ന കേസും എടുത്തതിനപ്പുറം അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. സംഘര്‍ഷ സ്ഥലമായ സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി തെളിവെടുക്കാനും പരാതിക്കാരും പ്രതികളുമായ എംഎല്‍എമാരുടെയും വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളുടെയുമെല്ലാം മൊഴിയെടുക്കാനും സ്പീക്കര്‍ അനുമതി നല്‍കാത്തതാണ് കാരണം.
കെ.കെ.രമയുടെ പരിക്ക് ഗുരുതരമല്ലെന്ന പേരിലാണ് ഭരണപക്ഷത്തിനെതിരെ നിസാര കേസ് മാത്രം എടുത്തത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ വാച്ച് ആന്റ് വാര്‍ഡിന് പൊട്ടലില്ലെന്നും കെ.കെ.രമയ്‌ക്ക് ലിഗ്മെന്റ് പൊട്ടലുണ്ടെന്നും വ്യക്തമായി. എന്നാൽ, രമയെ അധിക്ഷേപിച്ച് സിപിഎമ്മും എംവി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎ അടക്കമുള്ളവരും രംഗത്തു വരികയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിന് സച്ചിന്‍ ദേവിനെതിരെ കെ.കെ.രമ നല്‍കിയ പരാതിയും പോലീസ് മുക്കിയിരുന്നു.
Comments