തിരുവനന്തപുരം: കെട്ടിട നിർമ്മാണത്തിനുള്ള അടിസ്ഥാന നികുതി നിരക്ക് വർദ്ധിപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ വീടുകൾക്ക് ചതുരശ്രമീറ്ററിന് ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാനനിരക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയായിരുന്നു. അത് ആറ് മുതൽ പത്തുവരെ ആയാണ് വർദ്ധിക്കുക. മുൻസിപ്പാലിറ്റിയിൽ വീടുകൾക്ക് ഈടാക്കിയിരിക്കുന്നത് ആറ് മുതൽ 15 രൂപ വരെയാണ്. ഇത് എട്ട് മുതൽ 17 വരെയാക്കി കൂട്ടി. കോർപ്പറേഷനുകളിൽ 8 മുതൽ 20 രൂപ വരെ എന്നത് 10 മുതൽ 22 രൂപ വരെയുമാക്കി. ബജറ്റിൽ പറയാതിരുന്ന വർദ്ധനയാണിത്.
നിലവിലുള്ള കെട്ടിടങ്ങൾക്ക് ഓരോവർഷവും അഞ്ച് ശതമാനം വീതം നികുതി വർദ്ധിപ്പിച്ച് ഉത്തരവായിരുന്നു. പുതിയ കെട്ടിടങ്ങൾക്ക് അടിസ്ഥാന നികുതി പുതുക്കിയതോടെ സംസ്ഥാനത്ത് രണ്ടുതരത്തിലുള്ള കെട്ടിട നികുതി ഉണ്ടാകും. മാർച്ച് 31-ന് മുൻപും അതിന് ശേഷവും നിർമ്മിച്ച കെട്ടിടങ്ങൾ എന്ന രീതിയിലാകും നികുതി. വീടുകളുടെ ഭാഗമായോ ഹോട്ടലുകളുടെ ഭാഗമായോ നിർമ്മിച്ച നീന്തൽക്കുളങ്ങൾ, ജിംനേഷ്യങ്ങൾ, ടർഫുകൾ എന്നിവയ്‌ക്ക് അതത് വിഭാഗത്തിനുള്ള നികുതി ഈടാക്കും. ബങ്കുകൾക്കും പെട്ടിക്കടകൾക്കും നികുതി കുറച്ചിട്ടുണ്ട്. ലോഡ്ജുകൾക്കും ഹോട്ടൽ കെട്ടിടങ്ങൾക്കും നികുതി കൂടും. അമ്യൂസ്‌മെന്റ് പാർക്കുകൾക്ക് കാര്യമായ വർദ്ധനയില്ല.
ഓരോ വർഷവും അടയ്‌ക്കേണ്ടതാണ് കെട്ടിട നികുതി. കൂട്ടിയ നിരക്കിന്റെ അഞ്ച് ശതമാനം വീതം ഓരോ വർഷവും കൂടും. പുതിയ കെട്ടിടങ്ങൾക്കാണ് അടിസ്ഥാന നികുതി വർദ്ധന വരുത്തിയതെന്ന് തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും വിജ്ഞാപനത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.
Comments