കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. പ്രയാഗ്‌രാജിൽ വച്ച് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോഴാണ് സംഭവം. വെടിയുതിർത്ത മൂന്ന് പേരെ യുപി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹോദരൻ അഷ്‌റഫും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വൈദ്യപരിശോധന കഴിഞ്ഞ് മടങ്ങവെ ചുറ്റും കൂടി നിന്ന മാദ്ധ്യമങ്ങളോട് രണ്ട് പ്രതികളും പ്രതികരിക്കുന്നതിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. ആതിഖ് അഹമ്മദിനും അഷ്റഫിനും വെടിയേൽക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
#WATCH | UP: Aftermath from the spot where Mafia-turned-politician Atiq Ahmed and his brother Ashraf Ahmed were shot dead while interacting with media. pic.twitter.com/uduGfUEO8g
— ANI (@ANI) April 15, 2023
ഉമേഷ്പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ തുടരവെയാണ് സംഭവം. ആക്രമണത്തിൽ ആതിഖ് അഹമ്മദിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനും സാരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്.
മകൻ അസദ് കൊലപ്പെട്ട് മൂന്നാം ദിവസമാണ് സമാജ് വാദി പാർട്ടി മുൻ എംഎൽഎ കൂടിയായ ആതിഖ് അഹമ്മദും മരിച്ചത്. ഒളിവിൽ കഴിയുകയായിരുന്ന അസദും സുഹൃത്തായ ഗുലാമും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു. ഇരുവരും തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ച പ്രതികളാണ്. ഉമേഷ്പാൽ കൊലക്കേസിലെ മുഖ്യപ്രതികളായിരുന്ന ഇവർ ഏറെ നാളായി ഒളിവിലായിരുന്നു. ഇതിനിടെ ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊലക്കേസിൽ വിചാരണ ആരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആതിഖ് അഹമ്മദിനെ അഹമ്മദാബാദുള്ള സബർമതി ജയിലിൽ നിന്നും പ്രയാഗ് രാജിലെത്തിച്ചു. കോടതിയിൽ ഹാജരാക്കുകയും നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഇതിനിടെയാണ് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോൾ ആതിഖിനെയും സഹോദരൻ അഷ്റഫിനെയും അജ്ഞാത സംഘം ആക്രമിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ട് പേരും വെടിയേറ്റ് മരിച്ചിരുന്നു.
Comments