ന്യൂഡൽഹി: മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസിൽ നിന്ന് മടങ്ങി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഞായറാഴ്ച രാവിലെ 11 മണിയോടെ കെജ്‌രിവാൾ സിബിഐ ഓഫീസിലെത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മറ്റ് ആംആദ്മി നേതാക്കൾ എന്നിവരുടെ അകമ്പടിയോടെയാണ് ഡൽഹി മുഖ്യമന്ത്രി ചോദ്യം ചെയ്യലിനെത്തിയത്. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ ഏതാനും മിനിറ്റുകൾക്ക് മുമ്പ് അവസാനിച്ചു.
സിബിഐ ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. എന്നാൽ പ്രത്യേക സമ്മേളനം ചേരുന്നതിൽ ഡൽഹി ലഫ്. ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തി. നടപടിക്രമങ്ങൾ ലംഘിക്കുന്നതാണ് സർക്കാർ നീക്കമെന്നാണ് ഗവർണറുടെ പ്രതികരണം.
പുതിയ മദ്യനയം മുഖേന ഡൽഹിയിലെ മദ്യവ്യവസായികളുണ്ടാക്കിയ തുകയിൽ നിന്നും 114 കോടി വരുന്ന തുക ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന്റെ പോക്കറ്റിലേക്കാണ് എത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. അഴിമതിയുടെ സൂത്രധാരനാണ് ഡൽഹി മുഖ്യമന്ത്രിയെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
Comments