കോഴിക്കോട്: പന്തീരാങ്കാവിൽ മാവോവാദി നേതാവ് പിടിയിൽ. പീപ്പിൾ ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവ് അജയ് ഓജാനാണ് ജാർഖണ്ഡ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള മാവോവാദി നേതാവാണ് അജയ് ഓജാൻ. നേരത്തെ തടവ് ശിക്ഷ അനുഭവിച്ച ഇയാൾ നിരവധി മാവോവാദി ആക്രമണ കേസുകളിൽ പ്രതിയാണ്. അജയ് ഓജാൻ കേരളത്തിലേക്ക് കടന്നുവെന്ന വിവരത്തെ തുടർന്ന് ജാർഖണ്ഡ് പോലീസ് സംസ്ഥാന ഇന്റലിജൻസിന് വിവരം കൈമാറിയിരുന്നു. കേരളത്തിലെ മാവോവാദി ബന്ധം സംബന്ധിച്ച അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ഒളിവിൽ കഴിയുന്ന വിവരം പോലീസിന് ലഭിച്ചത്.
തുടർന്ന് ജാർഖണ്ഡ് പോലീസും, കേരളാ പോലീസും ക്യാമ്പിലെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പന്തീരാങ്കാവ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണ, നോർത്ത് സോൺ ഐജി നീരജ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജാർഖണ്ഡ് പോലീസ് പ്രതിയെ ചോദ്യം ചെയ്തത്. കേരളത്തിൽ എന്തിനെത്തി, എന്താണ് സംസ്ഥാനത്ത് നടത്തിയ പ്രവർത്തനങ്ങൾ എന്നത് സംബന്ധിച്ച് പ്രതിയിൽ നിന്ന് സൂചന ലഭിച്ചതായാണ് വിവരം. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ജാർഖണ്ഡ് പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു.
Comments